മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് മകനെ പൊരിവെയിലത്ത് നിര്‍ത്തി ; മകന്‍ മരിച്ചു

മകനെ വെയിലത്ത് കെട്ടിയിട്ടതിന് 60 വയസുകാരനായ പിതാവ് പനുവ നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു
 
കൃത്യത്തിന്റെ പേരില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ധാരാളം ഉപദ്രവിച്ചിട്ടുണ്ടെന്നും പനുവ പൊലീസിനോട് പറഞ്ഞു.

സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് അച്ഛന്‍ നല്‍കിയ ശിക്ഷ കലാശിച്ചത് മകന്റെ മരണത്തില്‍. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മകന്‍ നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു. ഒഡിഷയിലെ ഭുവനേശ്വരിനടുത്താണ് സംഭവം നടന്നത്

മകനെ വെയിലത്ത് കെട്ടിയിട്ടതിന് 60 വയസുകാരനായ പിതാവ് പനുവ നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ 40 വയസുകാരനായ മകന്‍ സുമന്തയാണ് മരിച്ചത്. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഒരു വഴിയോര ഭക്ഷണശാല നടത്തിയാണ് പനുവ നിത്യചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. സുമന്തയ്ക്ക് ജോലിയില്ലായിരുന്നു. താന്‍ ചെയ്ത കൃത്യത്തിന്റെ പേരില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ധാരാളം ഉപദ്രവിച്ചിട്ടുണ്ടെന്നും പനുവ പൊലീസിനോട് പറഞ്ഞു.