ഭാര്യാഭർത്താക്കൻമാരിലൊരാൾ മിണ്ടാതിരിക്കുന്നത് മാനസിക പീഡനം ; പഞ്ചാബ് ഹരിയാന ഹൈക്കോടതി

 

ഒന്നിച്ചു താമസിക്കുന്ന ഭാര്യാഭർത്താക്കൻമാരിൽ ഒരാൾ മറ്റൊരാളോട് മിണ്ടാതിരിക്കുന്നത് മാനസിക പീഡനമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി . ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. യുവതിയുടെ ഹർജി കോടതി തള്ളി. 

പങ്കാളി അശ്ലീലവും അപകീർത്തികരവുമായ കത്തുകളോ നോട്ടീസുകളോ അയച്ചോ പരാതികൾ നൽകിയോ ജുഡീഷ്യൽ നടപടികൾ ആരംഭിച്ചോ മറ്റേയാളെ ബുദ്ധിമുട്ടിക്കുന്നത് ജീവിതം ദുരിതപൂർണമാക്കുമെന്നും ജസ്റ്റിസ് റിതു ബഹ്‌രി, ജസ്റ്റിസ് അശോക് കുമാർ വർമ എന്നിവർ നിരീക്ഷിച്ചു.

2016 ൽ കുരുക്ഷേത്രയിലെ ഒരു കുടുംബകോടതി ഭാര്യ സമർപ്പിച്ച ഹർജി പരി​ഗണിച്ച് വിവാ​ഹമോചനം അനുവദിച്ചിരുന്നു. എന്നാൽ ഹർജിയിൽ ഭാര്യ പറഞ്ഞിരുന്ന കാര്യങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയും വിധി റദ്ദാക്കുകയും ചെയ്തിരുന്നു. 1992ൽ വിവാഹിതരായ ഇവർക്ക് നാല് കുട്ടികളാണുള്ളത്. തുടക്കം മുതൽ തന്നെ തന്നോട് വളരെ ക്രൂരവും പ്രാകൃതവും മര്യാദയില്ലാതെയുമാണ് ഭാര്യ പെരുമാറിയിരുന്നതെന്ന് ഭർത്താവ് പറയുന്നു.