വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം

 


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിലും മേഘാലയിലും പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. ബീഹാറിലും മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുകയാണ്.

അസമില്‍ 33 ജില്ലകളിലായി 42 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. 5000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. എട്ട് പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 744 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.8 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കാണ്‍പൂരില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ മൂന്ന് പൊലീസുകാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തനങ്ങള്‍ക്കായി കൂടുതല്‍ സൈന്യം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ബീഹാറിലും കനത്ത കാറ്റും മഴയും തുടരുകയാണ്. ബീഹാറിലും കനത്ത കാറ്റും മഴയും തുടരുകയാണ്. മഹാരാഷ്ട്ര അടക്കമുള്ള സ്ഥലങ്ങളിലും വരും സമയങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മുംബൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരിയില്‍ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.