ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.
 
ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒമ്പത് വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

വത്തിക്കാൻ സിറ്റി: ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്നു വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.

ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒമ്പത് വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. അഞ്ചു പേർ ഇറ്റലിക്കാരാണ്. മൂന്ന് പേർ ഫ്രഞ്ചുകാരും ഒരാൾ ഹോളണ്ടുകാരനുമാണ്. ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാൻഡ്‌സ്മ, ഫ്രഞ്ച് വൈദികൻ സേസർ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികർ ലൂയിജി മരിയപലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രാൻസുകാരനായ സന്ന്യസ്തൻ ചാൾസ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തോവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിച്ചത്.

ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5ന് നടക്കും.