DNA പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് കണ്ടെത്തി ; പോക്സോ കേസിൽ 24കാരനെ കോടതി വെറുതെവിട്ടു
May 15, 2022, 16:41 IST
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (Minor Girl) പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് യുവാവിനെ പോക്‌സോ കോടതി വെറുതെ വിട്ടത്.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡിഎന്‍എ റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കേസില്‍ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്സോ കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.