'ക്രാഷ് ടെസ്റ്റ്' അടിസ്ഥാനത്തിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് 'സ്റ്റാർ റേറ്റിംഗ്' ഉടൻ വരുന്നു

 

ക്രാഷ് റെസ്റ്റിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻ.സി.എ.പി  അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വർധിപ്പിക്കാൻ തീരുമാനം സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി അഭിപ്രായപ്പെട്ടു.

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം ഒരു ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകൾ തെരഞ്ഞെടുക്കാൻ കഴിയും. ഇന്ത്യൻ നിർമ്മാതാക്കൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും. കാറുകളുടെ ഘടനാപരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭാരത് എൻ‌സി‌എ‌പിയുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ, നിലവിലുള്ള ആഗോള ക്രാഷ്-ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി യോജിപ്പിക്കും. ഇത് ഒ‌ഇ‌എമ്മുകളെ അവരുടെ വാഹനങ്ങൾ ഇന്ത്യയുടെ സ്വന്തം ഇൻ-ഹൗസ് ടെസ്റ്റിംഗ് സൗകര്യങ്ങളിൽ പരീക്ഷിക്കാൻ അനുവദിക്കുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമൊബൈൽ ഹബ്ബാക്കി മാറ്റുന്നതിൽ ഭാരത് എൻസിഎപി ഒരു നിർണായക ഉപകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.