മരുന്ന് പായ്ക്കറ്റിനുമുകളില്‍ ബാര്‍കോഡ് അല്ലെങ്കില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു

 

കണ്ണൂര്‍ : മരുന്ന് പായ്ക്കറ്റിനുമുകളില്‍ ബാര്‍കോഡ് അല്ലെങ്കില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൂടുതല്‍ വിറ്റഴിയുന്ന 300 ബ്രാന്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ വ്യവസ്ഥ നടപ്പാക്കുക.ഈ മരുന്നുകളുടെ പട്ടിക സര്‍ക്കാര്‍ ഉത്തരവിനൊപ്പം പുറത്തുവിട്ടു. ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടില്‍ എട്ടാം ഭേദഗതിയില്‍ എച്ച് 2 എന്ന വിഭാഗത്തിലാണിത് ഉള്‍പ്പെടുത്തിയത്. 2023 ഓഗസ്റ്റ് ഒന്നിന് ശേഷം ഈ ഉത്പന്നങ്ങളില്‍ ബാര്‍കോഡ്/ക്യൂ.ആര്‍. കോഡ് നിര്‍ബന്ധമാണ്. വിവിധ ഘട്ടങ്ങളായി മറ്റ് ബ്രാന്‍ഡുകള്‍ക്കും നിയമം ബാധകമാക്കും.

നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മരുന്ന് കമ്പനികള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്. ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി ആശയവിനിമയം നടത്തിയാണ് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്.വ്യാജമരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളും നിയന്ത്രിക്കുകയാണ് ബാര്‍ കോഡ് അല്ലെങ്കില്‍ ക്യൂ.ആര്‍. കോഡ് ഏര്‍പ്പെടുത്തുന്നതിന്റെ ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി വിഷയം വിശദമായി ചര്‍ച്ചചെയ്തിരുന്നു.

രാജ്യത്ത് പല കമ്പനികളും കരാര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഉത്പാദകരും വിതരണക്കാരും വേറെ വേറെ കമ്പനികളായിരിക്കും. ഉത്പാദകരുടെയും വിതരണക്കാരുടെയും വിവരങ്ങള്‍ ബാര്‍ കോഡില്‍ രേഖപ്പെടുത്തുന്നതുവഴി കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും.