അഗ്നിപഥ് പ്രതിഷേധം; അക്രമം നടത്തിയവരിൽ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി വാരാണസി

 

വാരാണസി: അഗ്നിപഥ് പ്രതിഷേധത്തില്‍ വലിയ നാശനഷ്ടം സംഭവിച്ച വാരാണസിയില്‍ അക്രമം നടത്തിയവരില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ആദ്യ പടിയെന്ന രീതിയില്‍ നഷ്ടം സംഭവിച്ചതിന്റെ കണക്കെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

കണക്കെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായാല്‍ കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയെടുക്കാനാണ് വാരാണസി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വാരാണസിയില്‍ മാത്രം 36 ബസ്സുകള്‍ നശിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. ഈ ഇനത്തില്‍ മാത്രം ഏകദേശം 12.97 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

സംഭവത്തില്‍ 27 പേരെ അറസ്റ്റുചെയ്യുകയും നിരവധി പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.കണക്കെടുപ്പിന് ശേഷം ഇതിലും നടപടിയുണ്ടാവും .