ഹരിയാനയില്‍ ദേശീയപാതയിലെ പാലത്തിൽനിന്ന് മോഷ്ടിച്ചത് 4500-ലേറെ നട്ടും ബോൾട്ടും
യമുനാനഗര്‍ : ഹരിയാണയില്‍ ദേശീയപാതയിലെ പാലത്തില്‍നിന്ന് 4500-ലേറെ ഇരുമ്പ് നട്ടുകളും ബോള്‍ട്ടുകളും കാണാതായി. ദേശീയപാത 344-ല്‍ കരേര കുര്‍ദ് ഗ്രാമത്തിന് സമീപം യമുനാകനാലിന് കുറുകെയുള്ള പാലത്തില്‍നിന്നാണ് നട്ടുകളും ബോള്‍ട്ടുകളും കാണാതായത്. സംഭവം മോഷണമാണെന്നാണ് പോലീസിന്റെ നിഗമനം. നിര്‍മാണ കമ്പനിയായ സദ്ഭവ് എന്‍ജിനീയറിങ് ലിമിറ്റഡിന്റെ പരാതിയില്‍ മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസമാണ് പാലത്തില്‍നിന്ന് 4500-ഓളം നട്ടുകളും ബോള്‍ട്ടുകളും കാണാതായത്. പാലത്തിന്റെ അടിഭാഗത്തുനിന്ന് ബോള്‍ട്ടുകളടക്കം കാണാതായ വിവരം നാട്ടുകാരാണ് കമ്പനിയുടെ പ്രൊജക്ട് മാനേജരെ അറിയിച്ചത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ പാലത്തിലെത്തി പരിശോധന നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വിവരമറിഞ്ഞ് ദേശീയപാത അതോറിറ്റി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ, പാലത്തില്‍ നട്ടുകളും ബോള്‍ട്ടുകളും പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചതായി പ്രൊജക്ട് മാനേജര്‍ അറിയിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാവുമെന്നും കമ്പനി അറിയിച്ചു.