16 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവം ; പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അടക്കം നാലു പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ വിവരം പുറത്തുപറയുമെന്ന് ഭയന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

 

സുഹൃത്തിനെ കാണാനായി വെള്ളിയാഴ്ച രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയ പതിനാറുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.

രാജ്യതലസ്ഥാനത്ത് വീണ്ടും കൊടുംക്രൂരത. പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്വരൂപ് നഗറിലെ ഒഴിഞ്ഞസ്ഥലത്ത് തള്ളി. നായ്ക്കള്‍ കടിച്ചു മുറിച്ച നിലയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ കാണാനായി വെള്ളിയാഴ്ച രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയ പതിനാറുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.

പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ വിവരം പുറത്തുപറയുമെന്ന് ഭയന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വലതുകൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം.
മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്ന മൃതദേഹത്തില്‍ എട്ടോളം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാത്സംഗം നടന്നതായി വ്യക്തമായതോടെയാണ് അന്വേഷണം ശക്തമാക്കിയത്. അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ടെമ്പോയില്‍ എത്തിയ സംഘം മൃതദേഹം ഉപേക്ഷിച്ചുപോയതായി കണ്ടെത്തി.

വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തതില്‍ പതിനേഴുകാരനായ സഹോദരനാണ് വാഹനം ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതോടെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. പത്തൊന്‍പതുകാരനായ ശിവം ഗണേഷ് ഉള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു