ആല്‍മരം സ്‌കൂള്‍ വാനില്‍ പതിച്ച് 11കാരന്‍ മരിച്ച സംഭവം; കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

 

പ്രഥമ ദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്

മുംബൈയിലെ ചെമ്പൂരില്‍ ആല്‍മരം സ്‌കൂള്‍ വാനില്‍ മുകളില്‍ പതിച്ച് 11കാരന്‍ മരിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അസിസ്റ്റന്റ് ഗാര്‍ഡന്‍ സൂപ്രണ്ട് ജഗ്ദീഷ് ബോറിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. പ്രഥമ ദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ടംഗ കമ്മിറ്റിയെയാണ് അന്വേഷണത്തിനായി കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബിഎംസി കമ്മിഷണര്‍ അശ്വിനി ഭിഡേയാണ് ഡെപ്യൂട്ടി മുന്‍സിപ്പില്‍ കമ്മീഷണര്‍മാരായ പുരുഷോത്തം മാലവാഡേ, ശശാങ്ക് ഭോറേ എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

യൂണിവേഴ്സല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാനിലേക്കാണ് വഴിയരികില്‍ നിന്ന മരം കടപുഴകി വീണത്. സംഭവത്തില്‍ നാലു കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. 70വര്‍ഷത്തോളം പ്രായമുള്ള ആല്‍മരത്തെ കുറിച്ച് ഔദ്യോഗിക പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബിഎംസി പറയുന്നത്. ഇക്കഴിഞ്ഞ മെയ് 12നും മരത്തിന്റെ ഇന്‍സ്പെക്ഷന്‍ നടത്തിയിരുന്നെന്നും 29ന് ശാഖകള്‍ വെട്ടി ഒതുക്കിയരുന്നെന്നും അധികൃതര്‍ പറയുന്നു.