ജപ്പാന്‍ ജ്വരത്തിനെതിരായ വാക്‌സിന്‍ സുരക്ഷിതം- ഇമ്യൂണൈസേഷൻ സാങ്കേതികസമിതി വിലയിരുത്തിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍

ജപ്പാൻ മസ്തിഷ്‌കജ്വരത്തിനെതിരേ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകളിലും അങ്കണവാടികളിലും നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്ന് സംസ്ഥാനതല ഇമ്യൂണൈസേഷൻ സാങ്കേതികസമിതി വിലയിരുത്തിയതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അറിയിച്ചു

 

മലപ്പുറം: ജപ്പാൻ മസ്തിഷ്‌കജ്വരത്തിനെതിരേ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകളിലും അങ്കണവാടികളിലും നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്ന് സംസ്ഥാനതല ഇമ്യൂണൈസേഷൻ സാങ്കേതികസമിതി വിലയിരുത്തിയതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അറിയിച്ചു. വളരെ അപൂർവമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും അവ താനേ സുഖപ്പെടുന്നവയാണ്.

രാജ്യത്ത് 2006 മുതൽ ജപ്പാൻ മസ്തിഷ്‌കജ്വരത്തിനെതിരേ പ്രതിരോധ കുത്തിവെപ്പ് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 2009 മുതൽതന്നെ ഈ വാക്സിൻ നൽകിവരുന്നുണ്ട്. പതിയെ ഇത് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണു ലക്ഷ്യം. ഇതുവരെ ഒരു കുട്ടിക്കും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല.

നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രണ്ടുകുട്ടികളിൽ കണ്ടെത്തിയ ലഘുവായ പാർശ്വഫലങ്ങൾ വാക്‌സിൻ മൂലമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ആരോഗ്യനില സാധാരണമാണെന്ന് സാങ്കേതികസമിതി വിലയിരുത്തി. എങ്കിലും മുൻപ് പനിമൂലമുള്ള ജന്നി ബാധിച്ചിട്ടുള്ള കുട്ടികളെ തത്കാലം വാക്‌സിനേഷനിൽനിന്ന് ഒഴിവാക്കാനും അവർക്ക് ആശുപത്രിയിൽവെച്ചുമാത്രം വാക്‌സിൻ നൽകാനും സമിതി ശുപാർശചെയ്തു

ഈ രോഗത്തിനെതിരേ വാക്സിൻ കുട്ടികൾക്ക് ശക്തമായ പ്രതിരോധശേഷി നൽകുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്വയമേ മാറുന്ന ലഘുവായ പാർശ്വഫലങ്ങളെ ഭയന്ന് ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നത് അപകടമാണ്.

വളരെ സുരക്ഷിതമായ ഈ വാക്സിൻ ലോകാരോഗ്യസംഘടനയടക്കം ശുപാർശചെയ്തിട്ടുള്ളതാണ്. വളരെ ലഘുവായതും ഒന്നോ രണ്ടോ ദിവസംകൊണ്ട് പൂർണമായും ഭേദമാകുന്ന പനി, കുത്തിവെപ്പ് ഭാഗത്തുണ്ടാകുന്ന വേദന, ചുവപ്പ്, തടിപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന പാർശ്വഫലങ്ങൾ. ഗുരുതരമായ പാർശ്വഫലമായ ജന്നി വളരെ അപൂർവമായി മാത്രം കാണപ്പെടുന്നുണ്ട്.