സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം : സേവനങ്ങൾ മുടങ്ങരുതെന്ന് ഹൈകോടതി
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർ യു.എൻ.എയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ഹൈകോടതി ഇടപെടൽ. ആശുപത്രി സേവനങ്ങൾ മുടങ്ങരുതെന്നും ആശുപത്രികളിൽ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈകോടതി സർക്കാറിന് നിർദേശം. സർക്കാറിന് ആവശ്യമെങ്കിൽ എസ്‌മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ജോലിക്ക് തയാറായ നഴ്‌സുമാരെ യൂനിയൻ അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സംഘടന യു.എൻ.എ (യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ) നേതാക്കൾ പറഞ്ഞു. സമരത്തിനെതിരെ നിലപാടെടുത്ത കേരളാ പ്രൈവറ്റ് ഹോസ്‌റ്റിൽ അസോസിയേഷന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും 'ആസമ രോഗികളെ പരിചരിക്കുന്നവരെ എസ്‌മ എന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് ആശുപത്രി മാനേജ്മെന്റുകളാണെന്നും' യു.എൻ.എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. മാനേജുമെൻ്റുകളുടെ നിഷേധ നിലപാടിനെതിരേയാണ് സർക്കാർ നടപടിയെടുക്കേണ്ടത്. നേഴ്സുമാരെയും പ്രൈവറ്റ് ഹോസ്‌റ്റിൽ അസോസിയേഷനെയും സർക്കാറിന്റെ നേതൃത്വത്തിൽ ചർച്ചക്ക് വിളിക്കണമെന്നും നിയമപരാമായ ഒത്തുതീർപ്പിന് യു.എൻ.എ തയാറാണെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞു.