അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് നിയന്ത്രണം വരുന്നു
തൃശ്ശൂർ: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുശേഷം ഉപയോഗിക്കുന്ന ഗുളികകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി മരുന്നിന്റെ കവറിലും പെട്ടിയുടെ മുകളിലും മുന്നറിയിപ്പ് ഉൾപ്പെടുത്തും. ഇതിനായുള്ള ശുപാർശ ഔഷധമന്ത്രാലയത്തിലെ രണ്ട് ഉന്നതസമിതികൾ നൽകിക്കഴിഞ്ഞു.
ലെവനോർജെസ്ട്രൽ എന്ന മരുന്നിന്റെ കവറിലാണ് പെട്ടിക്കുള്ളിലുള്ള മുന്നറിയിപ്പ് ഉൾപ്പെടുത്തുക. എച്ച്. ഐ.വി.ക്കെതിരേയോ മറ്റ് ലൈംഗിക രോഗങ്ങൾക്കെതിരേയോ സംരക്ഷണം നൽകുന്നില്ലായെന്നതാണ് ആദ്യ മുന്നറിയിപ്പ്.
മാസത്തിൽ രണ്ടുതവണയിൽക്കൂടുതൽ കഴിക്കരുതെന്നതാണ് അടുത്തത്. മറ്റ് അനുയോജ്യ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയും. വിപണനത്തിന് കൂടുതൽ നിയന്ത്രണങ്ങളുള്ള കെ -ഷെഡ്യൂളിലേക്ക് മരുന്നിനെ ഉൾപ്പെടുത്താനും ശുപാർശയുണ്ട്. ഡ്രഗ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി, ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് എന്നിവയാണ് മന്ത്രാലയത്തിന് ശുപാർശ നൽകിയിരിക്കുന്നത്.
ഉറകൾ പോലെയുള്ള മാർഗങ്ങൾ പരാജയപ്പെടുമ്പോഴും സുരക്ഷയില്ലാത്ത ലൈംഗികബന്ധത്തിനുശേഷവും ഉണ്ടാകാവുന്ന ഗർഭധാരണത്തെ തടയാനായി ഉപയോഗിക്കുന്നതാണ് ലെവനോർജെസ്ട്രൽ.
24 മണിക്കൂറിനുള്ളിൽ മരുന്ന് ഉപയോഗിക്കാനായാൽ നന്ന്. ഏതായാലും 72 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. എങ്കിലും ഫലപ്രാപ്തി നൂറുശതമാനം ഉറപ്പില്ല. പാർശ്വഫലത്തിനും സാധ്യതയുണ്ട്