വാട്സാപ്പിൽ വന്ന വിവാഹ ക്ഷണക്കത്ത് തുറന്നു ; ബിസിനസുകാരന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
വാട്സാപ്പിൽ വന്ന വിവാഹ ക്ഷണക്കത്ത് തുറന്ന ബിസിനസുകാരന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകാർ എത്രത്തോളം ചതിക്കുഴികൾ ഒരുക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗളൂരു സ്വദേശിയായ നൂർ നഹിദ് ഖാന് (42) നേരിട്ട ഈ അനുഭവം.
ബംഗളൂരു: വാട്സാപ്പിൽ വന്ന വിവാഹ ക്ഷണക്കത്ത് തുറന്ന ബിസിനസുകാരന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകാർ എത്രത്തോളം ചതിക്കുഴികൾ ഒരുക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗളൂരു സ്വദേശിയായ നൂർ നഹിദ് ഖാന് (42) നേരിട്ട ഈ അനുഭവം.
"ഞങ്ങളുടെ വിവാഹത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അറ്റാച്ച് ചെയ്തിരിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്യുക" എന്ന സന്ദേശമാണ് നൂർ നഹിദിന്റെ ഫോണിലെത്തിയത്. സുഹൃത്തുക്കളോ ബന്ധുക്കളോ അയച്ചതാകുമെന്ന് കരുതി സന്ദേശത്തോടൊപ്പമുണ്ടായിരുന്ന APK ഫയൽ അദ്ദേഹം ഫോണിൽ തുറന്നു. ഇതോടെ തട്ടിപ്പുകാർ അഹ്ഹേഹത്തിന്റെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കി.
ഏപ്രിൽ 16ന് പുലർച്ചെ 4:45നും 4:54നും ഇടയിലുള്ള വെറും 9 മിനിറ്റിനുള്ളിൽ ഒന്നിലധികം യുപിഐ (UPI) ഇടപാടുകളിലൂടെ 5,00,440 രൂപയാണ് അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ കവർന്നത്.
APK ഫയലുകൾ ഒളിപ്പിച്ചിരിക്കുന്ന ചതി
ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷൻ ഫയലുകളാണ് (APK) ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഈ ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ഫോൺ ക്യാമറ പ്രവർത്തിപ്പിക്കാൻ തട്ടിപ്പുകാർക്ക് കഴിയും. ഗൂഗിൾ പേ, ബാങ്ക് ആപ്പുകൾ എന്നിവ നിയന്ത്രിക്കാനും ഫോണിലെ രഹസ്യ വിവരങ്ങളും ഒടിപി (OTP) സന്ദേശങ്ങളും ചോർത്താനും സാധിക്കും.
സംഭവത്തിൽ ഐടി ആക്ടിലെ സെക്ഷൻ 66(C), 66(D) പ്രകാരവും ഭാരതീയ ന്യായ സംഹിത (BNS 2023) പ്രകാരവും പൊലീസ് കേസെടുത്തു. നഗരത്തിൽ വ്യാപകമായി ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇതൊരു വലിയ സൈബർ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
പൊതുജന ശ്രദ്ധയ്ക്ക്: അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന APK ഫയലുകളോ സംശയാസ്പദമായ ലിങ്കുകളോ യാതൊരു കാരണവശാലും തുറക്കരുത്. വിവാഹ ക്ഷണക്കത്തുകൾ പിഡിഎഫ് (PDF) രൂപത്തിലോ ഇമേജ് (Image) രൂപത്തിലോ അല്ലാതെ എപികെ (APK) ഫയലായി വരുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് തിരിച്ചറിയുക.