കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിന്റെ സീരിയസ്‌നെസ് എനിക്ക് അന്ന് മനസിലായിരുന്നില്ല: ഭാവന

 

അന്ന് പതിനഞ്ചോ പതിനാറോ വയസ് മാത്രമായിരുന്നു പ്രായം.

 

'കരിയര്‍ ഞാന്‍ പ്ലാന്‍ ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തത് ഒന്നുമല്ല

കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് മനസുതുറന്ന് നടി ഭാവന. സിനിമ കരിയര്‍ പ്ലാന്‍ ചെയ്തു സ്റ്റാര്‍ട്ട് ചെയ്തത് അല്ലെന്നും എന്നാല്‍ ചെറിയ കുട്ടിയായിരുന്ന സമയത്ത് തന്നെ നടിയാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും ഭാവന പറയുന്നു. നമ്മള്‍ എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ലഭിച്ചപ്പോള്‍ അതിന്റെ സീരിയസ്‌നെസ് തനിക്ക് അന്ന് മനസിലായിരുന്നില്ല എന്നും പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

'കരിയര്‍ ഞാന്‍ പ്ലാന്‍ ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തത് ഒന്നുമല്ല. സംഭവിച്ച് പോയതാണ്. അന്ന് പതിനഞ്ചോ പതിനാറോ വയസ് മാത്രമായിരുന്നു പ്രായം. ചെറിയ കുട്ടിയായിരുന്ന സമയത്ത് അഭിനയിക്കണം നടിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് എല്ലാവരോടും പറയാറുമുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് അത് എന്റെ കൈക്കുമ്പിളിലേക്ക് വന്നു.

അങ്ങനെയാണ് നമ്മളും ക്രോണിക്ക് ബാച്ച്‌ലറും സ്വപ്നക്കൂടുമെല്ലാം സംഭവിക്കുന്നത്. ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ യാത്ര ചെയ്യുന്നത് സ്വപ്നക്കൂടിലെ കറുപ്പിന് അഴക് പാട്ട് ഷൂട്ട് ചെയ്യാന്‍ വേണ്ടിയാണ്. അതിന് മുമ്പ് മാക്‌സിമം ചെന്നൈ വരെ മാത്രമെ യാത്ര ചെയ്തിരുന്നുള്ളു. സ്വിറ്റ്‌സര്‍ലാന്റ്, വിയന്ന, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. സിനിമ തുടങ്ങുന്നത് തന്നെ ആ പാട്ടോടെയാണ്. ആ സമയത്ത് അതൊരു പുതിയ ആശയമായിരുന്നു. അതുപോലെ തന്നെ നമ്മളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ലഭിച്ചപ്പോള്‍ അതിന്റെ സീരിയസ്‌നെസ് എനിക്ക് മനസിലായിരുന്നില്ല', ഭാവന പറഞ്ഞു.