ശിക്ഷ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വെറും പ്രഹസനം, രഞ്ജിത്തിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നില്ല; പാര്‍വതി

ജനങ്ങള്‍ പലപ്പോഴും ചോദിക്കുന്നത് 'എന്തുകൊണ്ട് ഇവര്‍ നേരത്തെ പറഞ്ഞില്ല?' എന്നാണ്. എന്നാല്‍ സിസ്റ്റത്തിന്റെ പോരായ്മകള്‍ മൂലം അവര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

 

തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവര്‍ എന്നും പാര്‍വതി പറഞ്ഞു.

യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായതില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവര്‍ എന്നും പാര്‍വതി പറഞ്ഞു. ശിക്ഷ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വെറും പ്രഹസനം ആണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
'മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്തയില്‍ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല. കരീന കപൂര്‍ പറഞ്ഞപോലെ thak gayi mei (ഞാന്‍ മടുത്തുപോയി) എന്ന വാചകം ഞാന്‍ അടുത്തിടെ കേട്ടു. അതിനുശേഷം ഞാന്‍ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാന്‍ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം... ഇതിനിടയില്‍ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളര്‍ച്ചയുണ്ടാക്കുന്നു.
ശിക്ഷ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വെറും 'പെര്‍ഫോമന്‍സ്' മാത്രമാണെന്നും പാര്‍വതി വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എന്തിനാണ് സ്ത്രീകള്‍ പരാതി നല്‍കാന്‍ വൈകിയത് എന്ന് ചോദിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവര്‍ക്ക് സാമ്പത്തികമായി നിലനില്‍ക്കാന്‍ സാധിക്കാതെ വരുന്നു. പണമുള്ളവര്‍ക്കും സ്വാധീനമുള്ളവര്‍ക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളിയാണ്.
അതിജീവിതര്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല. പലര്‍ക്കും പേരുകള്‍ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതില്‍ താല്‍പ്പര്യമില്ല. ജനങ്ങള്‍ പലപ്പോഴും ചോദിക്കുന്നത് 'എന്തുകൊണ്ട് ഇവര്‍ നേരത്തെ പറഞ്ഞില്ല?' എന്നാണ്. എന്നാല്‍ സിസ്റ്റത്തിന്റെ പോരായ്മകള്‍ മൂലം അവര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
അമ്മ എന്ന സംഘടനയെപ്പോലെ ഡബ്ല്യു.സി.സിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ സെറ്റുകളില്‍ ഐ.സി.സി അത്യാവശ്യമാണെന്ന് വരുന്നത് ഒരു സാധാരണ കാര്യമായി മാറ്റാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്തു. റിപ്പോര്‍ട്ട് നാലര വര്‍ഷത്തോളം മൂടിവെച്ചതു കൊണ്ടാണ് കുറ്റവാളികള്‍ക്ക് ശിക്ഷയെക്കുറിച്ച് ഭയമില്ലാതായതെന്നും പാര്‍വതി പറഞ്ഞു.