115 കോടി ബജറ്റ് ഇട്ട സിനിമ പൂര്‍ത്തിയാക്കിയത് 170 കോടിക്ക്, പടം വിജയിച്ചുമില്ല, സംവിധായകനെതിരെ ആരോപണവുമായി നിര്‍മാതാവ്

മദ്രാസിയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.

 


115 കോടി ആയിരുന്നു ആദ്യം സിനിമയ്ക്കായി നല്‍കിയ ബജറ്റ് എന്നും എന്നാല്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ ബജറ്റ് 170 കോടിയായി ഉയര്‍ന്നെന്നുമാണ് നിര്‍മാതാവ് ആരോപിക്കുന്നത്

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്തു ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ആക്ഷന്‍ ചിത്രമാണ് മദ്രാസി. വമ്പന്‍ ബജറ്റില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം നിലംപൊത്തി. ഇപ്പോഴിതാ സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവായ എന്‍ വി പ്രസാദ്.


115 കോടി ആയിരുന്നു ആദ്യം സിനിമയ്ക്കായി നല്‍കിയ ബജറ്റ് എന്നും എന്നാല്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ ബജറ്റ് 170 കോടിയായി ഉയര്‍ന്നെന്നുമാണ് നിര്‍മാതാവ് ആരോപിക്കുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദറിന്റെയും മദ്രാസിയുടെയും ഷൂട്ടുകള്‍ ഒരുമിച്ചാണ് മുരുഗദോസ് പൂര്‍ത്തിയാക്കിയതെന്നും ഇതുകൊണ്ട് ഉണ്ടായ പ്ലാനിംഗ് കുറവ് മൂലമാണ് മദ്രാസിയുടെ ബജറ്റ് കൂടിയതെന്നുമാണ് നിര്‍മാതാക്കളുടെ വാദം. ഇതേ തുടര്‍ന്ന് തങ്ങള്‍ക്ക് 30 മുതല്‍ 40 കോടിയോളം നഷ്ടമുണ്ടായെന്നും നിര്‍മാതാക്കള്‍ പറയുന്നു. സംവിധായകനോട് 10 കോടി രൂപ നഷ്ടപരിഹരമായി ആദ്യം നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും സംഘടനയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തന്റെ അടുത്ത തിരക്കഥ നിര്‍മാതാവായ എന്‍വി പ്രസാദിന് ഫ്രീ ആയി നല്‍കാമെന്ന ധാരണയില്‍ എത്തിയിരിക്കുകയാണ് എ ആര്‍ മുരുഗദോസ്.
മദ്രാസിയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങിയത്. 98 കോടിയാണ് സിനിമയുടെ ആഗോള കളക്ഷന്‍. സിനിമയിലെ ശിവകാര്‍ത്തികേയന്റെ പ്രകടനത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും കയ്യടി ലഭിച്ചിരുന്നു.