'അദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങൾ പാടാനുള്ള അവസരം തനിക്ക് ഉണ്ടായി' ; എസ്പി വെങ്കിടേഷിന് ഹൃദയവേദനയോടെ വിട നൽകി മോഹൻലാൽ
മലയാള സിനിമയ്ക്ക് എന്നും ഓർത്തുവയ്ക്കാൻ ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച എസ്പി വെങ്കിടേഷ് വിട പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള അവസരം തനിക്ക് ഉണ്ടായെന്നും ഹൃദയവേദനയോടെ വിട നൽകുകയാണെന്നും പറയുകയാണ് മോഹൻലാൽ.
മലയാള സിനിമയ്ക്ക് എന്നും ഓർത്തുവയ്ക്കാൻ ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച എസ്പി വെങ്കിടേഷ് വിട പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള അവസരം തനിക്ക് ഉണ്ടായെന്നും ഹൃദയവേദനയോടെ വിട നൽകുകയാണെന്നും പറയുകയാണ് മോഹൻലാൽ.
"മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട SP വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SPയുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മൾ നെഞ്ചോടുചേർത്തത്. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട", എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു എസ്പി വെങ്കിടേഷിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് നടക്കും. മോഹൻലാൽ ചിത്രം രാജാവിന്റെ മകനിലൂടെ മലയാളത്തിൽ സംഗീത സംവിധായകനായി തുടക്കം കുറിച്ച അദ്ദേഹം ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം, കാബൂളിവാല, മിന്നാരം, സ്ഫടികം തുടങ്ങി ഒട്ടനവധി സിനിമകളിൽ മനോഹര സംഗീതങ്ങളൊരുക്കി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം മനോഹര സംഗീതങ്ങൾ ഒരുക്കിയിരുന്നു. 150 മലയാള പടങ്ങൾക്കാണ് വെങ്കിടേഷ് സംഗീതം നൽകിയത്.