കാത്തിരിപ്പിനൊടുവിൽ 'സിതാരേ സമീൻ പർ' ഒ.ടി.ടിയിൽ എത്തുന്നു
സിനിമാസ്വാദകരുിടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആമിർ ഖാൻ നായകനായ സ്പോർട്സ് ഡ്രാമ 'സിതാരേ സമീൻ പർ' ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവിലൂടെ ഏപ്രിൽ 3 മുതൽ ചിത്രം സ്ട്രീമിങിന് എത്തും. ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യത്തെ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
‘സിതാരേ സമീൻ പർ’ യൂട്യൂബിൽ മാത്രമായി ലഭ്യമാകുമെന്നും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു. ആഗസ്റ്റ് 1ന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു ആമിറിൻറെ ലക്ഷ്യം. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം തിയറ്റർ റിലീസിന് ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഒ.ടി.ടിയിൽ എത്തുന്നത്.
2007ൽ പുറത്തിറങ്ങിയ താരേ സമീൻ പറിൻറെ തുടർച്ചയും, സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ൻറെ ഒഫീഷ്യൽ റീമേക്കുമാണ് 'സിതാരേ സമീൻ പർ'. ഡൗൺ സിൻട്രോം ബാധിതരുൾപ്പെട്ട ബാസ്ക്കറ്റ്ബാൾ ടീമിൻറെ പരിശീലകൻറെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ആമിറിനൊപ്പം ജെനീലിയയാണ് പ്രധാനവേഷത്തിൽ.
122 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 266.49 കോടി രൂപയിലധികം നേടി. 2016ലെ 'ദംഗലിന്' ശേഷം ആമിർ ഖാന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണിത്. ആമിർ ഖാൻ പ്രൊഡക്ഷൻസും അപർണ്ണ പുരോഹിതും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിവ്യ നിധി ശർമ്മയാണ് തിരക്കഥ രചിച്ചത്.