സത്യം മുറുകെ പിടിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ നിലനിൽപ്പില്ല ; അഖിൽ മാരാർ

 സത്യം മുറുകെ പിടിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ നിലനിൽപ്പില്ലെന്ന് സംവിധായകനും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്റെ പിറന്നാൾ ദിനത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നുള്ള തന്റെ പിന്മാറ്റം സൂചിപ്പിച്ചത്.

 

 സത്യം മുറുകെ പിടിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ നിലനിൽപ്പില്ലെന്ന് സംവിധായകനും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്റെ പിറന്നാൾ ദിനത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നുള്ള തന്റെ പിന്മാറ്റം സൂചിപ്പിച്ചത്. കള്ളന്മാർ തന്നെ ജനങ്ങളെ ഭരിക്കട്ടെയെന്നും താൻ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കാൻ തുടങ്ങുകയാണെന്നും അദ്ദേഹം കുറിച്ചു.

പരിഹാസങ്ങളും പുച്ഛവും ഏറ്റുവാങ്ങി വളർന്നതുകൊണ്ടാണ് താനൊരു റിബൽ ആയതെന്നും നിലപാടുകളിൽ ഇന്നുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും അഖിൽ കുറിപ്പിൽ വ്യക്തമാക്കുന്നു. മറ്റുള്ളവർക്ക് വലിയ നേട്ടങ്ങളായി തോന്നിയ പലതും ലഭിച്ചിട്ടും, നാട്ടിലെ സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കാനാണ് താൻ ആഗ്രഹിച്ചത്. എന്നാൽ സത്യത്തിനും ധർമ്മത്തിനും നീതിക്കും സമൂഹത്തിന് മുന്നിൽ യാതൊരു വിലയുമില്ലെന്ന യാഥാർത്ഥ്യം താൻ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി മുതൽ താൻ ആർക്കും ശല്യമാകില്ലെന്നും അന്ധത മൂടിയ സമൂഹത്തിന് മുന്നിൽ സത്യം വിളിച്ചുപറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കപട രാഷ്ട്രീയ കോമാളികൾ സമൂഹത്തെ നയിക്കട്ടെ എന്നും, താൻ ഇനി നിശബ്ദത പാലിക്കുകയാണെന്നും അഖിൽ കുറിച്ചു. തനിക്ക് വേണ്ടി ശബ്ദിക്കാൻ കൊതിച്ച താൻ തന്നെ കൊല്ലുകയാണെന്നും ഇനിമുതൽ എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുകയാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. മുമ്പ് ട്വന്റി20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട അഖിൽ മാരാർ, പിന്നീട് സാബു ജേക്കബിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ടിരുന്നു.