അടൂർ-മമ്മൂട്ടി ചിത്രം പദയാത്രയുടെ ചിത്രീകരണം പൂർത്തിയായി 

നടൻ മമ്മൂട്ടിയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമായ പദയാത്രയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. മു
 

 നടൻ മമ്മൂട്ടിയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമായ പദയാത്രയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. മുഖ്യ സംവിധാന സഹായി മീര സാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീതം മുജീബ് മജീദ് എന്നിവരാണ്.

മമ്മൂട്ടി കമ്പനി തന്നെയാണ് പാക്ക് അപ്പ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രം ഈ വർഷം അവസാനം തിയറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് നാലാമത്തെ തവണയാണ് അടൂർ ഗോപാലകൃഷ്ണൻറെ സംവിധാനത്തിൽ മമ്മൂട്ടി എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കളങ്കാവലിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. തിരക്കഥാ രചന പുരോഗമിക്കുമ്പോൾ, കേന്ദ്ര കഥാപാത്രത്തിന് മമ്മൂട്ടിയുടെ മുഖം മാത്രമാണ് തന്റെ മനസ്സിൽ വന്നത് എന്നും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമായിരിക്കുമെന്നും അടൂർ പറഞ്ഞിരുന്നു.

മമ്മൂട്ടി അടൂർ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 1987ൽ അനന്തരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ആദ്യമായി മമ്മൂട്ടിയുമായി ഒന്നിച്ചത്. പിന്നീട് മതിലുകൾ (1990), വിധേയൻ (1994) എന്നീ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി. 32 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ.