സിനിമ പരാജയപ്പെട്ടതോടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കരാറില്‍ നിന്ന് പിന്മാറി,' വിലായത്ത് ബുദ്ധ വമ്പന്‍ നഷ്ടമെന്ന് നിര്‍മാതാവ്

'സത്യം പറഞ്ഞാല്‍ കൈ പൊള്ളിക്കുകയല്ല, വാഷൗട്ടായിരുന്നു

 

പൃഥ്വിയെ നായകനാക്കി ഞാന്‍ പ്രൊഡ്യൂസ് ചെയ്ത എസ്ര വലിയ ഹിറ്റായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കിയ ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. ചന്ദന മോഷ്ടാവായ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തിയത്. വലിയ പ്രതീക്ഷയില്‍ തിയേറ്ററില്‍ എത്തിയ ചിത്രം എന്നാല്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ആറ് കോടി മാത്രമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് എ വി അനൂപ്.

'സത്യം പറഞ്ഞാല്‍ കൈ പൊള്ളിക്കുകയല്ല, വാഷൗട്ടായിരുന്നു വിലായത്ത് ബുദ്ധ. വലിയ പ്രതീക്ഷയുണ്ടായിരുന്ന പടമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫസ്റ്റ് ഡേ തന്നെ ഒരുപാട് നെഗറ്റീവ് റെസ്പോണ്‍സാണ് ആ സിനിമക്ക് ലഭിച്ചത്. കുറച്ച് ലാഗ് ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും സിനിമ തീരെ മോശമാണെന്ന് പറയാന്‍ പറ്റില്ല. വളരെ പ്രസിദ്ധമായ നോവലിനെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്, ചിലപ്പോള്‍ വിലായത്ത് ബുദ്ധ എന്ന പേര് നെഗറ്റീവ് അടിച്ചതാവാം ആളുകള്‍ക്ക്. എന്താണെന്ന് മനസില്‍ ആയി കാണില്ല. വലിയ എഫര്‍ട്ടും ബജറ്റുമൊക്കെ ഇട്ട് ഒരുക്കിയ പടമായിരുന്നു. പക്ഷേ, വിചാരിച്ച പോലെ ഹിറ്റായില്ല.

ഇതിന് മുമ്പ് പൃഥ്വിയെ നായകനാക്കി ഞാന്‍ പ്രൊഡ്യൂസ് ചെയ്ത എസ്ര വലിയ ഹിറ്റായി. അതുവരെയുള്ള പൃഥ്വിയുടെ കരിയറില്‍ ഏറ്റവും വലിയ ഓപ്പണിങ് കിട്ടിയ പടം എസ്രയായിരുന്നു.തൊട്ടു മുന്നേ ചെയ്ത സൂക്ഷ്മദര്‍ശിനിയും വലിയ ഹിറ്റായിരുന്നു. പക്ഷേ, വിലായത്ത് ബുദ്ധ പ്രതീക്ഷിച്ചതുപോലെ വന്നില്ല. ഇതുവരെ ആ പടം ഒ.ടി.ടിയിലും വിറ്റുപോയിട്ടില്ല. റിലീസിന് മുമ്പ് ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമുമായി എഗ്രിമെന്റ് ഒപ്പിട്ടതായിരുന്നു. പക്ഷേ, പടം ഫ്ളോപ്പായപ്പോള്‍ അവര്‍ അതില്‍ നിന്ന് പിന്മാറി. ഒടിടി ഒക്കെ ഇപ്പോള്‍ സിനിമ വളരെ ശ്രദ്ധിച്ചാണ് എടുക്കുന്നത് ' എ.വി അനൂപ് പറഞ്ഞു.

'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയെറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.