ഓസ്കർ ചടങ്ങുകൾ ഇനി യുട്യൂബിൽ
ഓസ്കർ ചടങ്ങുകൾ ഇനി യുട്യൂബിലേക്ക്. ഹോളിവുഡ് അവാർഡ് ഷോ നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസുമായി വീഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബ് നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 2029 മുതൽ 2033 വരെ നടക്കുന്ന അവാർഡ് ദാന ചടങ്ങുകൾ യുട്യൂബിലൂടെ സംപ്രേക്ഷണം ചെയ്യും. വാൾട്ട് ഡിസ്നിയുടെ എബിസി ചാനലിൽ ദശാബ്ദങ്ങളോളം സംപ്രേക്ഷണം ചെയ്തതിന് ശേഷമാണ് ഈ മാറ്റം. യുട്യൂബും അക്കാദമിയും ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 2028 വരെ ഓസ്കാർ സംപ്രേക്ഷണം എബിസി തുടരും.
വാർത്താക്കുറിപ്പ് അനുസരിച്ച്, ലോകമെമ്പാടുമുള്ള ഇരുന്നൂറുകോടിയിലേറെ പ്രേക്ഷകർക്ക് യൂട്യൂബിൽ സൗജന്യമായും ലൈവ് ആയും ഓസ്കർ കാണാൻ സാധിക്കും. യു.എസിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള യുട്യൂബ് ടിവി വഴിയും ലഭ്യമാകും. അക്കാദമിയുമായുള്ള സഹകരണം ഓസ്കറിന്റെ പാരമ്പര്യത്തോട് സത്യസന്ധമായിരിക്കുമ്പോൾ തന്നെ പുതിയ തലമുറയിലെ സൃഷ്ടിപരതയെയും സിനിമാ പ്രേമികളെയും പ്രചോദിപ്പിക്കുമെന്ന് യുട്യൂബ് സിഇഒ നീൽ മോഹൻ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
2028-ൽ നടക്കുന്ന ഓസ്കാർ ശതാബ്ദി ഉൾപ്പെടെയുള്ള അടുത്ത മൂന്ന് ഓസ്കർ ടെലികാസ്റ്റുകൾക്കായി നെറ്റ്‌വർക്ക് കാത്തിരിക്കുന്നതായി ഒരു എബിസി വക്താവ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ഓസ്കാർ റെഡ് കാർപ്പറ്റ് കവറേജ്, തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്ചകൾ, ഗവർണേഴ്സ് ബോൾ എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് യൂട്യൂബിൽ ലൈവായി ലഭ്യമാകും. അതേസമയം യൂട്യൂബിലെ ഓസ്കർ ചടങ്ങുകളിൽ പരസ്യങ്ങൾ തുടരുമെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു
മറ്റ് അവാർഡ് ഷോകളെപ്പോലെ, പ്രേക്ഷകരുടെ സ്വഭാവം സ്ട്രീമിംഗിലേക്കും സോഷ്യൽ മീഡിയയിലെ ക്ലിപ്പുകളിലേക്കും മാറിയതോടെ ഓസ്കറിന്റെ ടെലിവിഷൻ റേറ്റിംഗും വർഷങ്ങളായി കുറഞ്ഞുവരികയാണ്. ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് സമീപകാലത്തെ പ്രേക്ഷകരുടെ എണ്ണം വളരെ കുറവാണ്. 2025-ൽ ഭൂരിഭാഗം സമയത്തും ഒരു പുതിയ ബ്രോഡ്കാസ്റ്റ് ലൈസൻസിംഗ് കരാറിനായി അക്കാദമി ശ്രമിക്കുകയായിരുന്നു. എൻബിസി യൂണിവേഴ്സൽ, നെറ്റ്ഫ്ളിക്സ് എന്നിവ ഓസ്കർ സംപ്രേഷണാവകാശം സ്വന്തമാക്കുന്നതിനായി മത്സരരംഗത്തുണ്ടായിരുന്നു.