ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി

ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക

 
ootty kodaikkanal

മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു

ചെന്നൈ : ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക. ഊട്ടിയിലേക്ക് വാരാന്തങ്ങളില്‍ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളില്‍ 6,000 വണ്ടികളും മാത്രമേ കടത്തിവിടാന്‍ പാടുള്ളൂ. 

കൊടൈക്കൈനാലില്‍ ഇത് യഥാക്രമം 6,000 വണ്ടികള്‍ക്കും 4,000 വണ്ടികള്‍ക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എന്‍.സതീശ് കുമാര്‍, ഭാരത ചക്രവര്‍ത്തി എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. 

കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ വരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കോടതി പറഞ്ഞു. മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു.