'കാക്ക പരുന്ത്' പരാമര്‍ശം വിജയ്‌യെ ഉദ്ദേശിച്ച് അല്ല ,വിശദീകരണവുമായി രജനികാന്ത്

താന്‍ എന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷിയാണ് എന്നാണ് രജനിയുടെ പക്ഷം.
 

രജനികാന്തിന്റെ വിവാദമായ പരാമര്‍ശമായിരുന്നു 'കാക്ക പരുന്ത്'. 'ജയിലര്‍' സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ആയിരുന്നു രജനികാന്ത് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സംസാരിച്ചത്. എന്നാല്‍ രജനി നടന്‍ വിജയ്യെ ആണ് വിമര്‍ശിച്ചതെന്ന ചര്‍ച്ചകള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഈ പരാമര്‍ശത്തോട് പേരെടുത്ത് പറയാതെ തന്നെ ശക്തമായി വിജയ്‌യും പ്രതികരിച്ചു. ഈയടുത്ത ഓഡിയോ ലോഞ്ചില്‍ അതിന് മറുപടിയായി എത്തിയിരിക്കുകയാണ് രജനികാന്ത്. താന്‍ എന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷിയാണ് എന്നാണ് രജനിയുടെ പക്ഷം.

ജയിലര്‍ ഓഡിയോ ലോഞ്ചിലെ രജനിയുടെ പരാമര്‍ശം വിവാദമാകാന്‍ കാരണമുണ്ടായിരുന്നു. 'പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെ പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം' എന്നായിരുന്നു രജനികാന്ത് പറഞ്ഞത്.