ഞാനും ജയറാമും ഒരു പോലെ പെട്ടുപോയി, ശ്രീനിയേട്ടന്റെ കുടുംബത്തിന് അതറിയാം ; ശ്രീനിവാസനെ അവസാനമായി കാണാന്‍ കഴിയാത്തതിനെ കുറിച്ച് ഉര്‍വശി

 

'ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയി

 

ആ സമയം സെറ്റില്‍ നിന്ന് മാറിയിരുന്നെങ്കില്‍ നിര്‍മാതാവിന് വലിയ നഷ്ടം വരുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും ഉര്‍വശി പറഞ്ഞു

ശ്രീനിവാസനെ അവസാനമായി കാണാന്‍ സാധിക്കാതിരുന്നതിന്റെ കാരണം പറയുകയാണ് ഉര്‍വശി. പാണ്ഡ്യരാജന്‍ ഒരുക്കുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു. ആ സമയം സെറ്റില്‍ നിന്ന് മാറിയിരുന്നെങ്കില്‍ നിര്‍മാതാവിന് വലിയ നഷ്ടം വരുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും ഉര്‍വശി പറഞ്ഞു

'ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയി. വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം.

അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം. ജയറാമിന് വരാന്‍ പറ്റാത്തതിന്റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്', ഉര്‍വശി പറഞ്ഞു.