'ജനനായകന്‍' റിലീസ് അനിശ്ചിതത്വത്തില്‍: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിര്‍ണായകം
ചെന്നൈ: വിജയ് ചിത്രമായ 'ജനനായകൻ' സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി വിലയിരുത്തി. ചൊവ്വാഴ്ച മുംബൈയിൽ വെച്ചായിരുന്നു സമിതിയംഗങ്ങൾ സിനിമ കണ്ടത്. സിനിമയിൽ രാഷ്ട്രീയപരാമർശങ്ങൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പുനഃപരിശോധിക്കണമെന്ന് സെൻസർ ബോർഡ് ശുപാർശ ചെയ്തു. ഇതോടെ, 'ജനനായക'ന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്.
പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി ജനുവരി ഒൻപതിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് റിലീസ് മാറ്റിവെച്ചു. നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയില്ലാത്തതിനാൽ റിലീസ് വീണ്ടും വൈകി. തുടർന്ന് സുപ്രീംകോടതിയിലും ഇതാവർത്തിച്ചു. ഒടുവിൽ നിർമാതാക്കൾ കേസുകൾ പിൻവലിച്ച് ചിത്രം പുനഃപരിശോധനയ്ക്ക് അയയ്ക്കാൻ തയ്യാറാവുകയായിരുന്നു.