സെൻസർ പോരാട്ടത്തിന് വിരാമം ; ജനനായകൻ മേയ് എട്ടിന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

സെൻസർ ബോർഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് യുടെ ജനനായകൻ തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകൻ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം.

 


സെൻസർ ബോർഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് യുടെ ജനനായകൻ തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകൻ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം യഥാർത്ഥത്തിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസായിട്ടാണ് തീരുമാനിച്ചിരുന്നത്. അന്ന് 100 കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗ് നേടിയെങ്കിലും സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കേണ്ടി വന്നു. അടുത്തിടെ ചിത്രം ഓൺലൈനിൽ ചോർന്നത് ആശങ്കയുണ്ടാക്കിയെങ്കിലും വിജയ്‍യുടെ താരമൂല്യം സിനിമയ്ക്ക് വൻ ബോക്സ് ഓഫീസ് ചലനം ഉണ്ടാക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം സിനിമയുടെ പ്രകടനത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് സിനിമാ ലോകം ഉറ്റുനോക്കുന്നു. വിജയ്‍യെ വെള്ളിത്തിരയിൽ അവസാനമായി കാണാനുള്ള ആവേശത്തിലാണ് ആരാധകർ. അനിരുദ്ധ് ആണ് സംഗീത സംവിധാനം.

ഒരു മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന വില്ലനായി അഭിനയിക്കുന്നത്, പൂജ ഹെഗ്‌ഡെ നായികയായും എത്തുന്നു. ഇവരെ കൂടാതെ മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.