98-ാമത് ഓസ്കർ ; മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി ഹോംബൗണ്ട്
98ാമത് ഓസ്കർ അവാർഡ്സ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയിൽ ഇടംപിടിച്ച് ‘ഹോംബൗണ്ട്’. 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയായിരുന്നു നീരജ് ഗെയ്‌വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ്, അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഫീച്ചര്‍, ഡോക്യുമെന്ററി ഷോര്‍ട്ട് തുടങ്ങി പന്ത്രണ്ടോളം കാറ്റഗറികളുടെ ഷോര്‍ട്ട്‌ലിസ്റ്റാണ് ഓസ്‌കാര്‍ അധികൃതര്‍ പുറത്തുവിട്ടത്. ജര്‍മന്‍ ചിത്രമായ ദ സൗണ്ട് ഓഫ് ഫാളിങ്, ഫ്രഞ്ച് ചിത്രം ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, ബ്രസീല്‍ ചിത്രം ദ സീക്രട്ട് ഏജന്റ് തുടങ്ങിയവയും പുരസ്‌കാരത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഹോംബൗണ്ട്' കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ട് വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറന്റോയില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ മൂന്നാം സമ്മാനം ചിത്രം സ്വന്തമാക്കി. സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം.