ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു, 30 വര്‍ഷം സഹിച്ച് ജീവിച്ചു ; നടി രതി അഗ്നിഹോത്രി

1985-ലാണ് രതി വിവാഹിതയായത്. വ്യവസായിയായ അനില്‍ വിര്‍വാനിയെയാണ് നടി വിവാഹം കഴിച്ചത്.

 

ആരും കാണാത്തിടത്താണ് മര്‍ദിച്ചതെന്നും അതുകൊണ്ടാണ് പാടുകള്‍ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

ഏക് ദുജേ കേലിയേ, കൂലി, മുരട്ടുകാളെ തുടങ്ങി നിരവധി ഹിന്ദി, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് രതി അഗ്‌നിഹോത്രി. ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തിനെക്കുറിച്ച് രതി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. സിനിമയില്‍ ഉന്നതിയില്‍ നില്‍ക്കുമ്പോഴും തന്റെ സ്വകാര്യജീവിതം അത്ര മനോഹരമായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് നടി. താന്‍ ഗാര്‍ഹികപീഡനത്തിനിരയാണെന്നും 30 വര്‍ഷത്തോളം ഇത് സഹിച്ച് സന്തുഷ്ടയായി അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു.


'വിവാഹം വളരെ പവിത്രമാണെന്ന് ഞാന്‍ കരുതുന്നു. പിന്നെ മകനെ വളര്‍ത്തുക എന്ന ഉത്തരവാദിത്തവും. വലുതായപ്പോള്‍ അവന്‍ എന്നെ നന്നായി പിന്തുണച്ചു. കുറച്ചുനാള്‍ കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ എല്ലാം ശരിയാവുമെന്ന ഉറപ്പിലാണ് വേദനകള്‍ സഹിച്ചത്. പലപ്പോഴും ഭര്‍ത്താവിനെ പേടിച്ച് വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഞാന്‍ കൊല്ലപ്പെടും എന്ന പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞത്. സഹിക്ക വയ്യാതെ 2015-ല്‍ പോലീസില്‍ പരാതി കൊടുത്തു. പിന്നീടൊരിക്കലും തിരിച്ച് ആ വീട്ടിലേക്ക് പോയിട്ടില്ല', രതി അഗ്‌നിഹോത്രിയുടെ വാക്കുകള്‍. ആരും കാണാത്തിടത്താണ് മര്‍ദിച്ചതെന്നും അതുകൊണ്ടാണ് പാടുകള്‍ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

1985-ലാണ് രതി വിവാഹിതയായത്. വ്യവസായിയായ അനില്‍ വിര്‍വാനിയെയാണ് നടി വിവാഹം കഴിച്ചത്. രതിയുടെ മകനായ തനുജ് വിര്‍വാനിയും ഒരു ബോളിവുഡ് ആക്ടര്‍ ആണ്. 2023 ല്‍ പുറത്തിറങ്ങിയ ഖേല ഹോബെ ആണ് അവസാനമായി രതി അഗ്‌നിഹോത്രി അഭിനയിച്ചു തിയേറ്ററില്‍ എത്തിയ സിനിമ. നടി അഭിനയിച്ച ഏക് ദുജേ കേലിയേ എന്ന സിനിമയും അതിലെ 'തേരെ മേരെ ബീച്ച് മേം' എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.