കരയണം എന്നു മാത്രമേ നിവിനോട് പറഞ്ഞു, സ്വന്തം ശൈലിയില്‍ ആ വൈകാരിക രംഗം നിവിന്‍ കൈകാര്യം ചെയ്തു ; സംവിധായകന്‍ ഗിരീഷ്

എഡിറ്റ് ചെയ്ത് കഴിഞ്ഞ് ഇതിന് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ വെച്ച് നോക്കിയപ്പോഴാണ് സംഭവം മനസിലാകുന്നത്.

 

നിവിന്‍ സ്വന്തം രീതിയില്‍ ആ രംഗം അവതരിപ്പിക്കുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് ആ പ്രകടനം എത്രത്തോളം നന്നായി വന്നിട്ടുണ്ടെന്ന് മനസിലായത്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിവിന്‍ പോളിയുടെയും മമിതയുടെയും പ്രകടനത്തിന് കയ്യടികള്‍ ലഭിക്കുകയാണ്. ഇപ്പോഴിതാ നിവിന്‍ പോളിയുടെ കരച്ചിലിന് ഭയങ്കര ഫീല്‍ ആണ് പ്രേക്ഷകരില്‍ ലഭിക്കുന്നതെന്ന് പറയുകയാണ് ഗിരീഷ് എ ഡി. സ്‌ക്രിപ്റ്റില്‍ 'കരയണം' എന്ന് മാത്രമാണ് എഴുതിയിരുന്നതെന്നും, എന്നാല്‍ ആ രംഗം ഇത്രത്തോളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഷൂട്ടിംഗ് സമയത്ത് കരുതിയില്ലെന്നും സംവിധായകന്‍ ഗിരീഷ് എ.ഡി പറഞ്ഞു. നിവിന്‍ പോളി സ്വന്തം ശൈലിയില്‍ ചെയ്ത ആ വൈകാരിക രംഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കരയണം, പുള്ളി കരയണം എന്നാണ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ' ചേട്ടാ കരഞ്ഞാല്‍ പോരെ, ജസ്റ്റ് കരഞ്ഞാല്‍ പോരെ എന്നാണ് നിവിന്‍ ചോദിച്ചത്, കരയു നമുക്ക് നോക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. നിവിന്‍ സ്വന്തം രീതിയില്‍ ആ രംഗം അവതരിപ്പിക്കുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് ആ പ്രകടനം എത്രത്തോളം നന്നായി വന്നിട്ടുണ്ടെന്ന് മനസിലായത്.

എഡിറ്റ് ചെയ്ത് കഴിഞ്ഞ് ഇതിന് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ വെച്ച് നോക്കിയപ്പോഴാണ് സംഭവം മനസിലാകുന്നത്. ആ എഡിറ്റും ഫ്രെയിമും ഒക്കെ വന്നപ്പോള്‍ ഇവരെ രണ്ടുപേരെയും ഐസലേറ്റ് ചെയ്ത് വെച്ചത് നല്ല രസമായിരുന്നു. അത് കാണുമ്പോള്‍ പുള്ളിയുടെ കരച്ചിലിന് ഭയങ്കര ഫീല്‍ ആണ്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സീന്‍ എത്രത്തോളം പ്രേക്ഷകരില്‍ വര്‍ക്ക് ചെയ്യുമെന്ന് എല്ലായ്‌പ്പോഴും മനസിലാക്കാന്‍ കഴിയില്ലെന്നതാണ് സിനിമയുടെ പ്രത്യേകത.

ഷൂട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ഇതൊന്നും ഫീല്‍ ചെയ്യുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിന്റെ ഫീല്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടാണ് അറിയാന്‍ പറ്റുന്നത്. നമ്മള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചില കോമഡികളൊക്കെ ചിലപ്പോള്‍ വര്‍ക്ക് ആകുമെന്ന് മനസിലാകും. പക്ഷേ ഇതിന്റെ ഫീല്‍ എങ്ങനെയാണെന്ന് അപ്പോള്‍ അറിയാന്‍ പറ്റില്ല. ഒരു രംഗത്തിന്റെ ഷോട്ടുകള്‍ പല ദിവസങ്ങളിലായി ചിത്രീകരിക്കേണ്ടിവരുന്നതിനാല്‍ അതിന്റെ പൂര്‍ണമായ ഇംപാക്ട് സെറ്റില്‍വെച്ച് തിരിച്ചറിയാന്‍ കഴിയാറില്ല. നിവിന്റെ ഈ രംഗവും മറ്റ് സീനുകള്‍ ചിത്രീകരിക്കുന്നതുപോലെ സ്വാഭാവികമായാണ് ഷൂട്ട് ചെയ്തത് ഗിരീഷ് പറഞ്ഞു.