ഡീയസ് ഈറെ ഒ.ടി.ടിയിലേക്ക്
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രമായ ഡീയസ് ഈറെ ഒ.ടി.ടിയിലേക്ക്. രാഹുൽ സദാശിവൻ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമിക്കുന്നത്. ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡിസംബർ അഞ്ച് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
‘ഡീയസ് ഈറെ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ഉഗ്ര കോപത്തിന്റെ ദിനം എന്നാണ് വാക്കിന് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഈറെ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡീയസ് ഈറെയിൽ പ്രതിപാദിക്കുന്നത്.
പ്രണവ് മോഹൻലാലിൻറെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. പ്രണവ് മോഹൻലാലിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ, ഷൈൻ ടോം ചാക്കോ, സുഷ്മിത ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രിസ്റ്റ് സേവ്യർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഡീയസ് ഇറെ ഒരു തുടർച്ചയുടെ സാധ്യതയോടെയാണ് അവസാനിക്കുന്നതെങ്കിലും രാഹുൽ ഇതുവരെ രണ്ടാം ഭാഗം സ്ഥിരീകരിച്ചിട്ടില്ല.
ഡീയസ് ഈറെ ആദ്യ ദിനത്തിൽ 4.7 കോടി രൂപ കലക്ഷൻ നേടി. രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വർധനവോടെ 5.75 കോടി രൂപ നേടി. മൂന്നാം ദിനം 6.35 കോടിയും നാലാം ദിനം മൂന്ന് കോടിയും അഞ്ചാം ദിവസം 2.50 കോടിയുമാണ് ഇന്ത്യയിൽ നിന്നുള്ള കലക്ഷൻ. പ്രണവിൻറെ കരിയറിലെ ഏറ്റവും മികച്ച സിനിമയും മികച്ച പ്രകടനവുമാണ് ഡീയസ് ഈറെയിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.