മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം , പക്ഷേ ഓരോ വീട്ടിലുമുള്ള വിജയ്‌യെ പിടിച്ചുകെട്ടാനാവില്ല - ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വിജയ്
'ജനനായകൻ' റിലീസ് വൈകുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചാലും തന്റെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വിജയ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു
'ജനനായകൻ' റിലീസ് വൈകുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചാലും തന്റെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വിജയ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തഞ്ചാവൂരിൽ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്. വിനോദിന്റെ സംവിധാനത്തിൽ 2026 ജനുവരി 9-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം പ്രദർശനാനുമതി ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ റിലീസ് തടസ്സപ്പെട്ട സമയത്ത് പിന്തുണയുമായി വന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് വിജയ് നന്ദി രേഖപ്പെടുത്തി.
"ഞാൻ പറയുന്നത് കേൾക്കൂ, അടുത്ത സർക്കാർ ഒരു ടി.വി.കെ. സർക്കാരായിരിക്കും. 'ജനനായകൻ' സിനിമയുടെ റിലീസ് സമയത്ത് പലരും പിന്തുണച്ച് ശബ്ദമുയർത്തി. നമ്മുടെ മുഖ്യമന്ത്രി പോലും പിന്തുണച്ചിരുന്നു. അതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം. പക്ഷേ ഓരോ വീട്ടിലെയും വിജയ്മാരെ നിശബ്ദരാക്കാൻ നിങ്ങൾക്ക് കഴിയില്ല. അവർ ഇതിനകം അവരുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്." വിജയ് കൂട്ടിച്ചേർത്തു.
പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് ജനനായകനിലെ പ്രധാന താരങ്ങൾ. വിജയ് തൻ്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. ചിത്രത്തിൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പുറത്തുവന്നിരുന്നു.