ചരിത്രം രചിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ മലയാള ഓഡിയോ ചലച്ചിത്രം "ബ്ലൈൻഡ് ഫോൾഡ് "

 


കൊച്ചി :  അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ  കഥപറയുന്ന  ചിത്രം "ബ്ലൈൻഡ് ഫോൾഡ് " ഇന്ത്യയിൽനിന്നുള്ള  ആദ്യ  ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു.   ക്രിയേറ്റിവ്  ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ്  കാരമെൻ ആണ്  ചിത്രം  സംവിധാനം  ചെയുന്നത്.  ഇന്റലക്ച്വൽ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരൽ  ബ്രാൻഡായ ക്ലുമും ചേർന്നാണ്  ചിത്രം  നിർമ്മിക്കുന്നത്.

പരമ്പരാഗതമായ  ചലച്ചിത്ര നിർമ്മാണ രീതികളിൽ  നിന്ന്  വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ  നൂതനമായ സഹായത്തോടെയാണ്  ചിത്രം  പ്രേക്ഷകരിലേക്ക്  എത്തുന്നത്.  അന്ധനായ കേന്ദ്രകഥാപാത്രം  ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും  പിന്നീട്  സംഭവിക്കുന്ന  ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ  കാതൽ.  ദൃശ്യങ്ങൾ  ഇല്ലാതെ  ശബ്ദംകൊണ്ട് മാത്രം  പ്രേക്ഷകനെ  നയിക്കുന്ന  ചലച്ചിത്രം പ്രേക്ഷകർക്ക്  നവീനമായ അനുഭവമാണ്  സമ്മാനിക്കുക.

"സിനിമ ഒരു  ദൃശ്യമാധ്യമാണ്  പക്ഷെ "ബ്ലൈൻഡ്  ഫോൾഡിൽ " ദൃശ്യങ്ങൾ ഇല്ല. ഏതൊരു സാധാരണ  സിനിമയും ആസ്വദിക്കുന്നത്  പോലെ "ബ്ലൈൻഡ് ഫോൾഡും " തിയറ്ററിൽ പ്രേക്ഷകർക്ക്  ആസ്വദിക്കാൻ  കഴിയും.എന്റെ കഴിഞ്ഞ 11 വർഷത്തെ ഗവേഷണവും  ചിന്തകളും ഈ ചിത്രത്തിന്റെ  പിന്നിലുണ്ട്.  സിനിമയെന്ന  മാധ്യമം  ഓരോ പ്രേക്ഷകരിലും എങ്ങനെ വ്യത്യസ്തമായി  സ്വാധീനിക്കുന്നു എന്നത്  ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെളിച്ചത്താൽ അന്ധമായ  ഒരു ലോകത്തിന്റെയും അതിന്റെ ശബ്ദങ്ങളിലൂടെയുള്ള സൗന്ദര്യത്തെയുമാണ്  ഞാൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്.  ശബ്ദമിശ്രണത്തിലൂടെയും സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും മാത്രം ഒരു സിനിമയേ മികച്ച  അനുഭവമാക്കുകയെന്നതാണ്  എന്റെ ലക്‌ഷ്യം. നമ്മുടെ ചുറ്റുപാടുകളിൽ  ശ്രദ്ധ കേന്ദ്രികരിക്കുവാനും  കാഴ്ചകളേക്കാൾ നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും "ബ്ലൈൻഡ്  ഫോൾഡ് " പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്ന്  "പരീക്ഷണാത്മക സിനിമകളിലും  ആശയങ്ങളിലും  അതീവ  താല്പര്യമുള്ള ബ്ലൈൻഡ് ഫോൾഡിന്റെ  എഴുത്തുകാരനും സംവിധായകനുമായ ബിനോയ് കാരമെൻ പറഞ്ഞു.

സിനിമ മേഖലയിലെ  ഭൂരിഭാഗം  സിനിമകളും  ദൃശ്യഭംഗിയിൽ ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ,  സിനിമയുടെ ആഖ്യാനരീതിയും ശബ്ദമിശ്രണവും സിനിമ ആസ്വാദ്യകരമാവാൻ പ്രധാന പങ്ക്  വഹിക്കുന്നുണ്ടെന്ന് "ബ്ലൈൻഡ്  ഫോൾഡ് " നമ്മെ ഓർമ്മിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്പനക്കാരൻ രാജന്റെ വീക്ഷണത്തിൽ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.  അദ്ദേഹത്തിന്റെ  സാന്നിധ്യത്തിൽ ഒരു കൊലപാതകം നടക്കുന്നത്  കേൾക്കുന്നതും തുടർന്ന്  ഉണ്ടാകുന്ന അസാധാരണ  സംഭവവികാസങ്ങളുമാണ്  ചിത്രത്തിന്റെ കഥാതന്തു.

" എന്നെ സംബന്ധിച്ച്  ഇതൊരു  പുതിയ അനുഭവമായിരുന്നു.  കാരമെന്റെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട്  വളരെ  വ്യത്യസ്തമാണ്. പ്രേക്ഷകർക്ക് പുതുമയുള്ളതും ആവേശകരമായ ഓഡിയോ  അനുഭവം നൽകുകയെന്ന  ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ സിനിമയുടെ  ഭാഗമാവുന്നത്.  ചലച്ചിത്ര നിർമ്മാണ മേഖലയിലെ നവീനമായ  ശബ്ദസാങ്കേതികവിദ്യകൾ വരുംകാല  സിനിമകളിൽ പരീക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നതായിരിക്കും "ബ്ലൈൻഡ്ഫോൾഡെന്ന് " ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഷൈജൽ ഷമീം  അഹമ്മദ് പറഞ്ഞു.

അതിനൂതനമായ  ശബ്ദസാങ്കേതികവിദ്യകളുടെ സഹായം  പ്രേക്ഷകർക്ക്  നവീനമായ ശ്രവ്യാനുഭവം പ്രദാനം  ചെയ്യും. സിനിമയുടെ  പിന്നിൽ പ്രവർത്തിച്ച പരിചയസമ്പന്നരായ  സൗണ്ട്  ഡിസൈനർമാരും മികച്ച  അനുഭവമായി  സിനിമയെ  മാറ്റിയെടുക്കുവാൻ  സഹായിച്ചിട്ടുണ്ട്. ഫ്രീക്വൻസി സൂചികങ്ങൾക്കൊപ്പം, ശബ്ദത്തിന്റെ ദിശയും ഉത്ഭവവും നിർണ്ണയിക്കപ്പെടുന്ന തരത്തിൽ സൗണ്ട്സ്കേപ്പ് രൂപകൽപ്പന ചെയ്യാൻ ബൈനറൽ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് മികച്ച സറൗണ്ട് സൗണ്ട് അനുഭവം നൽകുകയും അവർക്ക് ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ചിത്രം ഡോൾബി അറ്റ്‌മോസിലാണ് അവതരിപ്പിക്കുന്നത്.

"നവീനമായ ശബ്ദസാങ്കേതികവിദ്യകളുടെ  സഹായത്തോടെ വരുംകാല ഓഡിയോ സ്റ്റോറികൾക്കായുള്ള  അവസരങ്ങൾ തുറന്നിടുകയാണ്  ബ്ലൈൻഡ്‌ഫോൾഡ്. സിനിമയിലെക്ക്  പ്രേക്ഷകരെ  അടുപ്പിക്കുവാൻ ചിത്രത്തിന്റെ ഓഡിയോ  ഡിസൈൻ വലിയ  പങ്ക്  വഹിക്കും. കാരമെന്റേത് ധീരമായ  ചുവടുവെപ്പാണെന്നും സിനിമയുടെ  ഭാഗമാവാൻ  സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നനും" സിനിമയുടെ  സിങ്ക് സൗണ്ടും,  സൗണ്ട്  ഡിസൈനിങ്ങും നിർവഹിച്ച അജിൽ കുര്യൻ  പറഞ്ഞു.

സിനിമയുടെ സൗണ്ട്  ഡിസൈനിങ്  നിർവഹിച്ചിരിക്കുന്നത്  അജിൽ കുര്യൻ , കൃഷ്ണൻ ഉണ്ണി എന്നിവർ  ചേർന്നാണ്.  പശ്ചാത്തല സംഗീതം  സ്റ്റീവ്  ബെഞ്ചമിനും,  തിരക്കഥ  രചിച്ചിരിക്കുന്നത്  സൂര്യ ഗായത്രിയുമാണ്.

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ സർഗ്ഗാത്മകതയുടെയും പുതുമയുടെയും ശക്തമായ സാക്ഷ്യപത്രമാണ് "ബ്ലൈൻഡ്ഫോൾഡ്".  ഈ പരീക്ഷണാത്മക ചുവടുവെപ്പ് മലയാളസിനിമയ്ക്ക്  മാത്രമല്ല  ഇന്ത്യൻ  സിനിമയ്ക്ക്  തന്നെ അഭിമാനകരമാണ്.