ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍
ഓസ്‌കാർ നിശയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ പരസ്യമായി മര്‍ദ്ദിച്ച ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍. മുംബൈ എയര്‍പോര്‍ട്ടിലെ പ്രൈവറ്റ് ടെര്‍മിനലിൽ വെച്ചാണ് മാധ്യമങ്ങൾ വില്‍ സ്‌മിത്തിനെ തിരിച്ചറിഞ്ഞത്.
മുംബൈയിലെ ജെ.വി മാരിയറ്റ് ഹോട്ടലില്‍ ആയിരുന്നു നടന്റെ താമസം. ഓസ്‌കാര്‍ വേദിയില്‍ തന്‍റെ ഭാര്യയെ കളിയാക്കിയതിന് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്‌മിത്ത് മുഖത്തടിച്ചത് വലിയ വിവാദമായിരുന്നു. അതിനുശേഷം ഒരു പൊതുപരിപാടിയിലും വില്‍ സ്‌മിത്ത് പങ്കെടുത്തിരുന്നില്ല.
എന്തിനാണ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഒരു ഹിന്ദു സന്യാസിയും വില്‍ സ്‌മിത്തിനോടൊപ്പമുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ആത്മീയ രംഗത്തെ സദ്ഗുരുവുമായിട്ടുള്ള വില്‍ സ്‌മിത്തിന്റെ സൗഹൃദം എല്ലാവർക്കുമറിയാം. അമേരിക്കയിലെ സ്മിത്തിന്റെ വീട്ടില്‍ കുടുംബസമേതം സദ്ഗുരുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്. 2019ല്‍ അദ്ദേഹം ഹരിദ്വാര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ‘സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ 2’ എന്ന സിനിമയില്‍ ഒരു അതിഥി വേഷവും ആ സന്ദര്‍ശനത്തില്‍ അദ്ദേഹം ചെയ്‌തിട്ടുണ്ട്.
ഓസ്‌ക്കര്‍ നിശയിലെ വിവാദ സംഭവത്തിന്റെ പേരിൽ വില്‍ സ്‌മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്നും രാജിവച്ചിരുന്നു. 10 വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.