തൃച്ചംബരത്തെ ബലരാമ -കൃഷ്ണൻമാരുടെ വികാരനിർഭരമായ കൂടിപ്പിരിയൽ
ലീലകളിലൂടെ ലോകത്തെ ത്രസിപ്പിച്ച ദൈവസഹോദരന്മാർ…അവരുടെ കൂടിച്ചേരലും വേർപാടും പോലും ഒരു സന്ദേശമാണ്. പതിനാലു നാൾ നീണ്ടു നിന്ന തൃച്ചംബരത്തെ ഉത്സവരാവുകൾക്ക് വിരാമം
തളിപ്പറമ്പ : ലീലകളിലൂടെ ലോകത്തെ ത്രസിപ്പിച്ച ദൈവസഹോദരന്മാർ…അവരുടെ കൂടിച്ചേരലും വേർപാടും പോലും ഒരു സന്ദേശമാണ്. പതിനാലു നാൾ നീണ്ടു നിന്ന തൃച്ചംബരത്തെ ഉത്സവരാവുകൾക്ക് വിരാമം .ഗോവിന്ദം വിളിക്കുന്ന കണ്ഠങ്ങളിൽ ഗദ്ഗദം നിറച്ചുകൊണ്ട് ബലരാമകൃഷ്ണൻമാരുടെ കൂടിപ്പിരിയൽ ചടങ്ങ് നടന്നു .ഇനി അടുത്ത കൊടിയേറ്റത്തിനുള്ള കാത്തിരിപ്പ്
കുംഭം 22 മുതൽ മീനം 6 വരെ നീളുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ സമാപന നിമിഷമാണ് “കൂടിപ്പിരിയൽ”. പതിനാലു ദിവസത്തെ മഹോത്സവാഘോഷങ്ങൾക്കൊടുവിൽ, മീനം 6-ന് പൂക്കോത്ത് നടയിൽ അരങ്ങേറുന്ന ഈ ചടങ്ങ് സഹോദര ദേവന്മാരായ ശ്രീകൃഷ്ണനും ബലരാമനും തമ്മിലുള്ള ദൈവിക സംഗമവും വേർപിരിയലും സാക്ഷ്യം വഹിക്കുന്നു.
മഴൂർ ക്ഷേത്രത്തിൽ നിന്നെത്തുന്ന ബലരാമസ്വാമിയും തൃച്ചംബരത്തെ ശ്രീകൃഷ്ണസ്വാമിയും ഉത്സവകാലത്ത് പതിനാലു ദിവസം ഒരുമിച്ച് ചെലവഴിച്ചശേഷം, ആചാരക്രമപ്രകാരം അവരവരുടെ ക്ഷേത്രങ്ങളിലേക്ക് മടങ്ങുന്നതാണ് കൂടിപ്പിരിയലെന്ന ഐതിഹ്യവിശ്വാസം.
മേളഘോഷങ്ങളും ഭക്തജനങ്ങളുടെ ആഹ്ലാദാരവങ്ങളും നിറഞ്ഞ പൂക്കോത്ത് നടയിൽ, ഈ രാമകൃഷ്ണ ലീലകൾ കണ്ട് നിൽക്കുന്ന ഭക്തജനങ്ങളുടെ മനസ്സ് നിറയ്ക്കുന്നതാണ്.
രാമകൃഷ്ണന്‍മാരുടെ ബാലലീലകളാണ് തൃച്ചംബരം ഉത്സവത്തിന്റെ ഇതിവൃത്തം. കളിയിൽ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോൾ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാൻ ഇരുവരുടെയും ശ്രദ്ധ തിരിച്ച് കളിയവസാനിപ്പിക്കാൻ ക്ഷേത്രത്തിലേക്കുള്ള പാല്പായസത്ത്തിനു പാൽ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സിൽ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു.
നിറഞ്ഞു തുളുമ്പുന്ന പാൽക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണൻ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്ക്കാരമാണ് കൂടിപ്പിരിയാൽ ചടങ്ങ്. പാൽക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും കണ്ടു നിൽക്കുന്നവരുടെ പോലും മനസ്സിൽ വിഷമം ജനിപ്പിക്കുന്നു.
തളിപ്പറമ്പുകാർക്ക് കൂടിപ്പിരിയൽ ഒരു വിടവാങ്ങൽമാത്രമല്ല , അടുത്ത സംഗമത്തിനുള്ള പ്രത്യാശയോടെ അവസാനിക്കുന്ന ദൈവിക അനുഭവമാണ്. ഉത്സവസംസ്കാരത്തിന്റെ മഹിമയെയും ഉത്തുകേരളത്തിന്റെ പാരമ്പര്യസൗന്ദര്യത്തെയും ഒരുമിച്ച് ഓർമ്മിപ്പിക്കുന്ന ഈ ചടങ്ങ്, ഓരോ വർഷവും ഭക്തജനങ്ങളുടെ ഹൃദയത്തിൽ അക്ഷരാർത്ഥത്തിൽ പതിഞ്ഞുനിൽക്കുന്നു.