ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു 

 

ശബരിമല : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു . ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്രനടകളും മേൽശാന്തി തുറന്ന് വിളക്ക്​ തെളിച്ചു. ഭക്തർക്ക് വിഭൂതി പ്രസാദവും വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽ ശാന്തി അഗ്​നി തെളിച്ചതോടെ ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി ദർശനം നടത്തി. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും തുറന്നു. 

ബുധനാഴ്ച മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്‍തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. തീർഥാടകരുടെ ചെറിയ വാഹനങ്ങൾക്ക് പമ്പ ഹിൽടോപ്പ്, ചക്കുപാലം 2 എന്നിവിടങ്ങളിൽ ഹൈക്കോടതി താൽക്കാലിക പാർക്കിങ് അനുവദിച്ചിട്ടുണ്ട്.