മകരജ്യോതിക്ക് ശേഷം തിരക്കുകൂട്ടാതെ മലയിറങ്ങുക: തന്ത്രി കണ്ഠര് രാജീവര്

 

ശബരിമല : ശനിയാഴ്ച ശബരിമലയിലെ ഏറ്റവും വിശേഷപ്പെട്ട മകരജ്യോതി ദർശന ശേഷം ഭക്തർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽനിന്നുള്ള മകരജ്യോതി, തിരുവാഭരണ ദർശനം കാത്ത് ഏതാനും ദിവസങ്ങളായി പർണശാലകൾ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്. അതിനാൽ അയ്യപ്പ ഭക്തർ ആചാര മര്യാദകൾ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തുക. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പ ഭക്തൻമാരും പരസ്പരം സഹായത്തോടെ പ്രവർത്തിക്കണമെന്നും തന്ത്രി പറഞ്ഞു. 

ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്നത്.  തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പ ദർശനത്തിന് വേണ്ടി ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശത്തു നിന്നടക്കം ഭക്തർ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.