29 വർഷത്തിന് ശേഷം തളിപ്പറമ്പ ഇടവലത്ത് പുടയൂർ മനയിൽ അത്യപൂർവ്വമായ മലയറാട്ട് 16 മുതൽ
തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് 16 മുതല്‍ 18 വരെ അതിവിപുലമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
മന്ത്രമൂര്‍ത്തി ഉപാസനാ
തളിപ്പറമ്പ് : തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് 16 മുതല്‍ 18 വരെ അതിവിപുലമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
മന്ത്രമൂര്‍ത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതും പെരുംചെല്ലൂര്‍ ഗ്രാമത്തിലെ മന്ത്രശാലകളെന്ന് കൂടി അറിയപ്പെടുന്നതുമായ പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ മാത്രം നടക്കുന്ന പെരുങ്കളിയാട്ടമാണ് മലയറാട്ട്. മഹാമാന്ത്രിക പൈതൃകത്തിന്റെ അനുഷ്ഠാന പരമായ ഉപാസന കൂടിയാണിത്.
പൂന്തോട്ടത്തില്‍ പുടയൂര്‍, ഇടവലത്ത് പുടയൂര്‍, നടുവത്ത് പുടയൂര്‍, ഇരുവേശി പുടയൂര്‍, കുറുമാത്തൂര്‍, നരിക്കോട്ട് ഈറ്റിശ്ശേരി, ശേഖര പുളിയപ്പടമ്പ്, കാരിശ്ശേരി, ചെറിയൂര്‍ മുല്ലപ്പള്ളി, ചെവിട്ടങ്കര പുളിയപ്പടമ്പ്, കണ്ണോത്ത് പാപ്പനോട് എന്നീ ഇല്ലങ്ങളാണ് മന്ത്രശാലകളെന്ന് അറിയപ്പെടുന്നത്. ഇതില്‍ കണ്ണോത്ത് പാപ്പനോട് ഒഴികെ മറ്റ് എല്ലാ ഇല്ലങ്ങളിലും മലയറാട്ട് എന്ന അനുഷ്ഠാനം നിലനിന്നു പോരുന്നതായി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഭൈരവന്‍, ഉച്ചക്കുട്ടിശാസ്തന്‍, അന്തിക്കുട്ടിശാസ്തന്‍, ഭൈരവന്‍, ഉച്ചിട്ട ഭഗവതി, കരുവാള്‍ ഭഗവതി, തീച്ചാമുണ്ഡി, മലകിടാരന്‍, വേട്ടയ്‌ക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, കൂവച്ചാല്‍ ഭഗവതി, തായ് പരദേവത ഇവയാണ് ഇല്ലത്ത് ആരാധിക്കപ്പെടുന്ന മൂര്‍ത്തികളില്‍ മലയറാട്ടിന് കെട്ടിയാടിക്കുന്ന തെയ്യക്കോലങ്ങള്‍. മലയറാട്ട് 16നാണ് തുടങ്ങുന്നതെങ്കിലും, ആചാരപരമായ തുടക്കം 14 നാണ് അന്ന് വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഇടവലത്ത് മന്ത്രശാലയിലെ മുഖ്യ പരദേവതയായ കൂവച്ചാല്‍ ഭഗവതിയുടെ കെട്ടിക്കലശവും, ഗുരുസിയും നടക്കും.
15 നും, 16 ന് കാലത്തും ഈ ചടങ്ങുകളെല്ലാം ആവര്‍ത്തിക്കും. ഇതിന് ശേഷമാണ് 16 ന് ഉച്ചയോടെ മലയറാട്ടിന്റെ തുടക്കമായ ഉച്ചബലി(ഒരേ സമയം രണ്ട് കോലങ്ങളും, ആറോ ഏഴോ കാരാഗണങ്ങളും) നടക്കുക. 15 ന് ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ വിളംബര ഘോഷയാത്രയും നടക്കും. ഒരു മനുഷ്യായുസിൽ ഒരാൾക്ക് ഒന്നോ രണ്ടോ തവണ മാത്രം കാണാന്‍ സാധിക്കുന്ന മലയറാട്ട് ഇതിനുമുമ്പ് 1997 ലാണ് നടന്നതെന്ന് സംഘാടകർ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പുടയൂര്‍ ജയനാരായണന്‍, കെ.വി.കൃഷ്ണന്‍, സന്തോഷ് വായക്കീല്‍, മേപ്പള്ളി നാരായണന്‍ നമ്പൂതിരി, പുരുഷോത്തമന്‍ തലോറ എന്നിവരും പങ്കെടുത്തു.