മുല്ലപ്പൂ ചൂടിയവർക്ക് പ്രവേശനമില്ല  ; വിവാഹം പോലും നടത്താറില്ല ;   ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 

 മൂല്ലപ്പൂവോ പിച്ചിപ്പൂവോ ചൂടിയവർക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

 

 മൂല്ലപ്പൂവോ പിച്ചിപ്പൂവോ ചൂടിയവർക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൽക്കാവ് ദേവീക്ഷേത്രത്തിലാണ് ഇത്തരം ഒരു ആചാരമുള്ളത്. മണമുള്ള പൂക്കളോ, പൂജാ ദ്രവ്യങ്ങളോ ഇവിടെ ഉപയോഗിക്കാറില്ല. ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവതിക്ക് ഗന്ധം ഇഷ്ടമില്ലാത്തതിനാലാണ് മണമുള്ള ഒരു വസ്തുവും ഇവിടെ ഉപയോഗിക്കാത്തത്.

ചെത്തി, തുളസി, താമര എന്നീവയാണ് ഇവിടെ പൂജയ്ക്കായി ഉപയോഗിക്കുന്നത്. ആരെങ്കിലോ പൂവ് ചൂടി വന്നാൽ അത് മാറ്റിയതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. ക്ഷേത്രത്തിന് ചുറ്റും മരങ്ങളും ചെടികളും വനം പോലെ വളർന്നു നിൽക്കുന്നുണ്ടെങ്കിലും അവയിൽ മണമുള്ള പൂക്കൾ തരുന്ന ചെടിയോ മരമോ ഇല്ലെന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശർക്കരയാണ്. ദേവിയെ ബാലികയായി സങ്കല്പിക്കുന്നതിൽ ഈ ക്ഷേത്രത്തിൽ വിവാഹവും നടത്താറില്ല.

കൃഷ്ണ സഹോദരിയാണ് ഇവിടത്തെ ദേവി എന്നാണ് വിശ്വാസം. അസുര രാജാവായ കംസൻ,ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപ്പെടുമെന്ന് അശരീരി ഉണ്ടായി. ഇതോടെ ദേവകിയെയും വസുദേവരെയും കംസൻ തടവിലാക്കി. എട്ടാമത്തെ പുത്രനെ പ്രതീക്ഷിച്ചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധയ്ക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. കംസൻ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്ന് ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൽ' എന്നായി മാറി എന്നാണ് കരുതുന്നത്.