കൊട്ടിയൂരില്‍ വന്‍ ഭക്തജനത്തിരക്കേറി, ഇളനീരാട്ടം സമാപിച്ചു

വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെ ആരംഭിച്ച വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഇളനീരാട്ടം വെളിയാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് അവസാനിച്ചത്
 

കൊട്ടിയൂര്‍ : വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെ ആരംഭിച്ച വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഇളനീരാട്ടം വെളിയാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് അവസാനിച്ചത്. തലേദിവസം രാത്രി പൂര്‍ത്തിയാക്കേണ്ട ശീവേലി, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകള്‍ ഇതിന് ശേഷമാണ് നടന്നത്. അതിനാല്‍ത്തന്നെ വെള്ളിയാഴ്ച രാവിലെ നടക്കേണ്ട ഉഷപ്പൂജ , ശീവേലി എന്നിവയടക്കം  ഏറെ വൈകിയാണ് നടന്നത്.  

വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലടക്കം എത്തിയ ഭക്തജനങ്ങളെക്കൊണ്ട് തിരുവന്‍ചിറ നിറഞ്ഞു കവിഞ്ഞു. പലപ്പോഴും നീണ്ടുനോക്കി മുതല്‍  റോഡ് ഗതാഗതത്തില്‍ തടസ്സമുണ്ടായെങ്കിലും ഇത്തവണ വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ അടക്കം ഒരുക്കിയിരുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല. 

ഈവര്‍ഷം ഉത്സവം ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ തിരക്കായിരുന്നു വെള്ളിയാഴ്ചത്തേത്. പൂജകളും ചടങ്ങുകളും ഏറെ  നീണ്ടുപോയതും അക്കരെ കൊട്ടിയൂര്‍ സന്നിധിയില്‍ എത്തിയ ജനങ്ങളുടെ തിരിച്ചുപോക്ക് വൈകിക്കാന്‍ ഇടയാക്കി. വൈകുന്നേരം 3 മണിയോടെ  തിരക്കിന് അല്‍പം ശമനമുണ്ടായെങ്കിലും സന്ധ്യയോടെ വീണ്ടും വര്‍ദ്ധിച്ചു. ഉത്സവനാളില്‍ നടക്കേണ്ട മൂന്നാമത്തെ ആരാധനയായി ഞായറാഴ്ച നടക്കും. നാലാമത്തെ ആരാധനയായ രോഹിണി ആരാധന 6 നാണ് നടക്കുക.