ബൈക്കിന് സൈഡ് കൊടുത്തില്ല :തൃശൂരിൽ കാര്‍ അടിച്ചുതകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍

ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കേച്ചേരിയില്‍ കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

 

തൃശൂര്‍: ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കേച്ചേരിയില്‍ കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ പുത്തൂര്‍ സ്വദേശി ദിഷ്ണു ദേവന്‍ (29), സഹോദരന്‍ മനു (27), കേച്ചേരി എരനല്ലൂര്‍ സ്വദേശി അര്‍ജുന്‍ (32) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി ഊക്കയില്‍ വീട്ടില്‍  മുബാറക്കിന്റെ (42) കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകര്‍ത്തത്.

കഴിഞ്ഞ ദിവസം രാവിലെ 11:30 നായിരുന്നു സംഭവം. കേച്ചേരി റെനില്‍ റോഡില്‍ കേച്ചേരി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചാണ് മുന്‍വശത്തെയും ഇടതു വശത്തെയും ചില്ലുകള്‍ കല്ല് ഉപയോഗിച്ച് അടിച്ചുപൊളിച്ചത്. കാറിന്റെ മുന്‍വശത്തെ ബമ്പറിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കുന്നംകുളം, പേരാമംഗലം, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മനുവും ദിഷ്ണു ദേവനും. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.