സ്വർണം വിൽക്കാൻ സഹായിക്കാനെത്തിയ ആളെ പറ്റിച്ചു ; എരുമേലിയിൽ ഒൻപതുലക്ഷവുമായി യുവതി മുങ്ങി

പണയത്തിലിരിക്കുന്ന സ്വർണമെടുത്ത് വിൽക്കാനെന്നവ്യാജേന, പണമിടപാടുകാരനിൽനിന്ന് ഒൻപതുലക്ഷം രൂപയുമായി യുവതിയും സഹായിയും മുങ്ങി. ഇദ്ദേഹം എരുമേലി പോലീസിൽ പരാതി നൽകി. പണയത്തിലിരിക്കുന്ന സ്വർണമെടുത്ത് വിൽക്കാൻ സഹായിക്കുന്ന മുണ്ടക്കയം പാലൂർക്കാവ് സ്വദേശിക്കാണ് പണം നഷ്ടമായത്

 

എരുമേലി: പണയത്തിലിരിക്കുന്ന സ്വർണമെടുത്ത് വിൽക്കാനെന്നവ്യാജേന, പണമിടപാടുകാരനിൽനിന്ന് ഒൻപതുലക്ഷം രൂപയുമായി യുവതിയും സഹായിയും മുങ്ങി. ഇദ്ദേഹം എരുമേലി പോലീസിൽ പരാതി നൽകി. പണയത്തിലിരിക്കുന്ന സ്വർണമെടുത്ത് വിൽക്കാൻ സഹായിക്കുന്ന മുണ്ടക്കയം പാലൂർക്കാവ് സ്വദേശിക്കാണ് പണം നഷ്ടമായത്. ഒൻപതുലക്ഷം രൂപ മൊത്തം ഇല്ലാഞ്ഞതിനാൽ എരുമേലിയിലുള്ള സുഹൃത്തിനോട് പണം വാങ്ങിയാണ് യുവതിക്ക് നൽകിയത്.

എരുമേലിയിലെ സ്ഥാപനത്തിലാണ് പണയമെന്നും, അവിടെനിന്ന് സ്വർണമെടുത്ത് വിൽക്കാൻ സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് ഇതെന്നും യുവതി പറഞ്ഞതായി പണമിടപാട് സ്ഥാപനം നടത്തുന്നയാൾ അറിയിച്ചു. സ്ഥാപനത്തിൽനിെന്നടുക്കുന്ന പണയസ്വർണം വാങ്ങാൻ, പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും ചെന്നു. സ്വർണമെടുക്കാനുള്ള പണം യുവതിക്ക് കൈമാറി. യുവതി ധനകാര്യസ്ഥാപനത്തിലേക്ക് കയറിയപ്പോൾ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ വെളിയിൽ കാത്തുനിന്നു.

യുവതി തിരിച്ചുവരാതായതോടെ ഇദ്ദേഹം അന്വേഷിച്ചപ്പോഴാണ്, ആരും സ്വർണം പണയംവെച്ചിട്ടില്ലെന്ന് മനസ്സിലായത്. എരുമേലി പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, ധനകാര്യസ്ഥാപനത്തിലേക്കുള്ള മറ്റൊരു വഴിയിലൂടെ, പർദകൊണ്ട് മുഖംമറച്ച സ്ത്രീ പിന്നിലുള്ള റോഡിലേക്കിറങ്ങി ബൈക്കിൽ കാത്തുനിന്ന യുവാവിനൊപ്പം പോകുന്നത് കണ്ടു.

തട്ടിപ്പുകാർ കണ്ണൂർ സ്വദേശികളാണെന്നും, പിന്നിൽ കൂടുതൽ ആളുണ്ടെന്നുമാണ് പോലീസിന്റെ നിഗമനം. സിസിടിവി പരിശോധിച്ചപ്പോൾ, പർദ ധരിച്ച യുവാവും യുവതിയും ബൈക്കിൽ എരുമേലി ടൗണും കെഎസ്ആർടിസി ജങ്ഷനും കടന്ന്‌ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പർദ ധരിച്ചിരുന്നതിനാൽ യുവതിയുടെ മുഖം വ്യക്തമല്ല. സഹായി ഹെൽമെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പരും വ്യാജം. യുവതിയുടെ ഫോണിൽ ബന്ധപ്പെടാനായിട്ടില്ല.