വയനാട് ജില്ല സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ

 

കൽപറ്റ: ജില്ല സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളിൽ മാർലി എന്ന വിളിപ്പേരുള്ള കുന്നംകുളം മരത്തൻകോട് സ്വദേശി ഹബീബ് റഹ്മാനാണ് (29) അറസ്റ്റിലായത്. എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യം പറഞ്ഞ കേസിൽ ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് സൈബർസെല്ലിൽ വിളിച്ച് അസഭ്യം പറഞ്ഞ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. വാട്സ്ആപ് ഗ്രൂപ്പുകളിലെ മറ്റുള്ളവരുടെ നമ്പറുകൾ ദുരുപയോഗം ചെയ്ത് കാൾ ആപ്ലിക്കേഷൻ വഴി വിദേശത്തുനിന്നാണ് ഇയാൾ വിളിച്ചിരുന്നത്.