ഉത്തർപ്രദേശിൽ മകൻ പിതാവിനെ കൊലപ്പെടുത്തി

 

ലഖ്നോ: ഉത്തർപ്രദേശിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കൊലപ്പെടുത്തി. ഗോരഖ്പൂരിലെ സുരജ് കുഢ് കോളനിയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മുരളീധർ ഗുപ്ത എന്ന 62കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മകൻ സന്തോഷ് കുമാർ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

സന്തോഷും പിതാവ് മുരളീധറുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. സന്തോഷ് പുതുതായി വാങ്ങിയ ബൈക്കിന്‍റെ തവണ അടവ് നൽകാൻ മുരളീധർ തയ്യാറായില്ല. ഇത് ഇരുവരും തമ്മിലവുള്ള തർക്കം രൂക്ഷമാക്കി. തുടർന്ന് സന്തോഷ് പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവസമയം മുരളീധർ വീട്ടിൽ ഒറ്റക്കായിരുന്നു. മുരളീധറിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം സന്തോഷ് മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി മാലിന്യം നിക്ഷേപിക്കുന്നതിന് സമീപം ഉപേക്ഷിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ രണ്ടാമത്തെ മകനായ പ്രശാന്ത് ഗുപ്ത വീട്ടിൽ ചോരപ്പാടുകൾ കണ്ടെതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.