ഉത്തർപ്രദേശിൽ നാല് വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ച് കൊന്നു
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഭീഷ്മ ഖർബന്ദ (35), രണ്ടാനമ്മ രാഗിണി ഖർബന്ദ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ചൗക്ക് മേഖലയിൽ നടന്ന ഈ ക്രൂരകൃത്യം കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയിലൂടെയാണ് പുറംലോകമറിഞ്ഞത്.
ഉന്നാവോ സ്വദേശിയായ സുധ കശ്യപിന്റെ മകളായിരുന്നു അർണവിന്റെ മാതാവ്. മകൾ അസുഖം ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഭീഷ്മ രാഗിണിയെ വിവാഹം കഴിച്ചത്. മാർച്ച് 12-ന് കുട്ടി മരിച്ച വിവരം ഭീഷ്മ സുധയെ അറിയിക്കുകയായിരുന്നു. എന്നാൽ ലജ്പത് നഗറിലെ വീട്ടിലെത്തിയ ബന്ധുക്കൾ കണ്ടത് വരാന്തയിൽ കിടത്തിയിരിക്കുന്ന അർണവിന്റെ മൃതദേഹമാണ്. കുട്ടിയുടെ ശരീരമാസകലം നീലിച്ച ചതവുകളും മർദ്ദനമേറ്റ പാടുകളും കാലുകളിൽ പൊള്ളലേറ്റ അടയാളങ്ങളും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തായത്.
സ്വത്തിനോടുള്ള ആർത്തിയാണ് പിഞ്ചുകുഞ്ഞിനെ വകവരുത്താൻ ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചൂൽ, വൈപ്പർ, അടുക്കളക്കത്തി, ബെൽറ്റ്, കയർ തുടങ്ങിയവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.