കർണാടകയിൽ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു 

 

ബംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ യു.എസിൽനിന്നുള്ള വിനോദസഞ്ചാരി​​യെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ ​പൊലീസ് അറസ്റ്റ്ചെയ്തു. കേസിലെ പ്രധാന പ്രതിയായ ഹോംസ്റ്റേ ജീവനക്കാരൻ ഝാർഖണ്ഡ് സ്വദേശിയെയും സ്ഥാപന ഉടമയുമാണ് അറസ്റ്റിലായത്.

വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ വെച്ചാണ് പ്രതി സ്ത്രീയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ സ്ത്രീക്ക് ഹോംസ്റ്റേ ഉടമ യാതൊരു വിധ സഹായവും നൽകിയിരുന്നില്ല. കൂടാതെ അയാൾ അമേരിക്കൻ ടൂറിസ്റ്റിനെ മൂന്ന് ദിവസത്തേക്ക് തടഞ്ഞുവെക്കുകയും അവരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പരാതി നൽകുന്നത് തടയുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആക്രമണം നടന്നിട്ട് ഒരാഴ്ചയായതായാണ് വിവരം. പിന്നീട് യുവതി മൈസൂരുവിലേക്ക് പോയി. അവിടെവെച്ച് യു.എസ് അധികൃതരെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയുമായിരുന്നു. യു.എസ് എംബസിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് മേയ് മൂന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി കുടക് പൊലീസ് പറഞ്ഞു.