തൃശ്ശൂരിൽ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം : മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും

 

തൃശൂർ : പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും. തൃശൂരാണ് സംഭവം. പുത്തന്‍ചിറ കണ്ണിക്കുളം അറയ്ക്കല്‍ വീട്ടില്‍ എ.കെ. ഹൈദ്രോസി (66) നെയാണ് ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.


പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ എത്തിയ 10 വയസുകാരനെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. വളര്‍ത്തു പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് കുട്ടിയ പ്രലോഭിപ്പിച്ച പ്രതി അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന തന്റെ കടയുടെ പിന്നിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് വര്‍ഷങ്ങളോളം തുടരുകയും ചെയ്തു. പീഡനത്തിരയായ കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാരണം കൊണ്ട് കുട്ടി സംഭവം പുറത്തുപറഞ്ഞില്ല.


സമീപത്തെ വീട്ടിലെ കല്യാണവിരുന്നിന് പോയപ്പോള്‍ കുട്ടി ഇക്കാര്യം തന്റെ കൂട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരായ കുട്ടികള്‍ പിന്നീട് മാറിനിന്ന് പീഡനത്തിനിരയായ ബാലനെ തനിയെ പ്രതിയുടെ കടയിലേക്ക് കയറ്റി വിടുകയും കടയിലെത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കൂട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടയുകയും കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയും ചെയ്തു. 2017-18 കാലയളവിലായിരുന്നു സംഭവം. പിഴത്തുക മുഴുവനും ഇരയ്ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.