ബംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം ; ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിൽ

ബംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിലായി. ശുചിമുറി ഉപയോഗിക്കാനെന്ന വ്യാജേന യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ 22-കാരനായ പ്രതി, യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

 

 ബംഗളൂരു: ബംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിലായി. ശുചിമുറി ഉപയോഗിക്കാനെന്ന വ്യാജേന യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ 22-കാരനായ പ്രതി, യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഞായറാഴ്ചയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവം വിവാദമായതോടെ ഫ്ലിപ്കാർട്ട് ഈ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനം ഡെലിവറി ചെയ്യാനാണ് പ്രതി യുവതിയുടെ ഫ്ലാറ്റിൽ എത്തിയത്. പാർസൽ കൈമാറിയ ശേഷം അത്യാവശ്യമായി ശുചിമുറി ഉപയോഗിക്കണം എന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന യുവതി സുരക്ഷ മുൻനിർത്തി ഈ ആവശ്യം നിരസിച്ചു. അയൽപക്കത്തുള്ളവരോട് സഹായം ചോദിക്കാനാണ് യുവതി ഇയാളോട് നിർദ്ദേശിച്ചത്.

എന്നാൽ യുവതിയുടെ ആവർത്തിച്ചുള്ള മറുപടികളെ പൂർണമായി അവഗണിച്ചുകൊണ്ട് പ്രതി അക്രമണോത്സുകനായി പെരുമാറാൻ തുടങ്ങി. ചെരുപ്പുകൾ പുറത്തഴിച്ചുവെച്ച് യുവതിയുടെ അനുവാദമില്ലാതെ ഇയാൾ നിർബന്ധപൂർവ്വം ഫ്ലാറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറി. തുടർന്ന് ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ ഭയന്നുവിറച്ചു നിന്ന യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും അവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു.

തനിക്കുണ്ടായ ഈ ഭയാനകമായ അനുഭവം യുവതി പിന്നീട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധയാകർഷിക്കുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞ ബംഗളൂരു പോലീസ് ഉടൻ തന്നെ യുവതിയെ നേരിട്ട് ബന്ധപ്പെടുകയും ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സൈദുലു അദാവത്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75, 79, 329(2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് വിജയ് മല്ലികാർജുൻ കാമത്ത് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ഈ വാർത്ത തങ്ങളെ ഏറെ അസ്വസ്ഥരാക്കിയെന്നും ഉപഭോക്താക്കളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും തയാറല്ലെന്നും കമ്പനി വ്യക്തമാക്കി. ഇരയായ യുവതിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച കമ്പനി പ്രതിയായ ഡെലിവറി ഏജന്റിനെ സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായും അറിയിച്ചു.